പത്രമോഫിസിലെ തിരക്കേറിയ ഒരു പതിവു സായാഹ്നം. പേരാമ്പ്രയിലും കുന്ദമംഗലത്തും അടിപിടിയെ തുടര്‍ന്നുള്ള ഹര്‍ത്താലിന്റെ വാര്‍ത്തകള്‍ എത്തിയിട്ടില്ല. മുഖ്യന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരത്തു നല്ല കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ഒഡിഷനും പെര്‍ഫോമന്‍സുമൊക്കെ എന്നത്തെയും പോലെ അന്നുമുണ്ട് കോഴിക്കോട്ട്. കരിയര്‍ പേജിലേക്ക് എന്തെങ്കിലുമൊക്കെ കൊടുക്കണമൊവശ്യപ്പെട്ട് ഡസ്കിലെ പേജു ചെയ്യുന്ന പുള്ളിക്കാരന് വിളിച്ചിട്ടുണ്ട്. ടി.പി കേസ് വിചാരണ വാര്‍ത്ത ഇനിയും കൊടുത്തിട്ടില്ല. കോടതിയും പൊലീസ് സ്റ്റേഷനും പണ്ടാരങ്ങളുമൊക്കെയായി എടുക്കാന്‍ വാര്‍ത്തകള്‍ ഇനിയുമുണ്ടേറെ. ഇതിനിടയില്‍ കാക്കത്തൊള്ളായിരം ഫോണ്‍ കോളുകളും.
ഈ കോലാഹലങ്ങള്‍ക്കൊക്കെ ഇടയിലാണ് മാസപ്പിറവി അറിയിപ്പിനായുള്ള കാത്തിരിപ്പ്. അതും കോഴിക്കോട്ടുനിന്നുതന്നെ കൊടുക്കണമല്ലോ. എന്നാല്‍, കോഴിക്കോട് പേജിലേക്ക് മാത്രം മതിയാവുകയുമില്ല. കേരളം മുഴുവന്‍ പോകേണ്ട വാര്‍ത്തയാണ്. അവിടെയും തീരുന്നില്ല പ്രശ്നങ്ങള്‍. റമദാന് ഒന്നിനു പ്രസിദ്ധീകരിക്കേണ്ട പരസ്യം പത്രത്തിന്റെ ഒന്നാം പേജിലെ രണ്ടാം ഹാഫില്‍ നിറഞ്ഞു നില്ക്കുന്നു. അഥവാ മാസപ്പിറവി കണ്ടില്ലെങ്കില്‍ ഈ പരസ്യം എടുത്തു മാറ്റണം. അവിടത്തേയ്ക്കു വാര്‍ത്ത കണ്ടെത്താന്‍ സെന്‍ട്രല്‍ ഡെസ്കിലുളളവര്‍ മെയ്യഭ്യാസം തുടങ്ങണം. മറ്റു പേജിലുള്ള പ്രധാന വാര്‍ത്തകള്‍ ഒന്നാം പേജിലേക്കു വിട്ട്് പേജ് മാറ്റി സെറ്റ് ചെയ്യണം. മറ്റു പേജുകള്‍ പൊളിച്ചതിന്റെ മെനക്കെടുകള് വേറെ. എഡിറ്റ് പേജിന്റെ സിംഹഭാഗം നിറഞ്ഞുനില്ക്കുന്ന റമദാന് ലേഖനം എടുത്തു മാറ്റി പുതിയതു വെക്കല്‍ ഡെസ്കിലെ കാരണവരുടെ മറ്റൊരു തലവേദന. അതൊരുവശത്തിരിക്കട്ടെ.
മാസപ്പിറവി തിങ്കളാഴ്ച കണ്ടാലും ഇല്ലെങ്കിലും മുജാഹിദ് നേതൃത്വത്തിനു കീഴിലെ ഹിലാല്‍ കമ്മിറ്റിക്ക് ബുധനാഴ്ച റമദാന് ഒന്നാണ്. കാരണം അവര്‍ക്ക് ചൊവ്വാഴ്ച ശഅബാന്‍ മാസം 30 ആയിരുന്നു. എന്നാല്‍, സുന്നി സംഘടനകള്‍ക്ക് അങ്ങനെയല്ല. അവര്‍ക്കു ചൊവ്വാഴ്ച ശഅബാന്‍ 29 ആയിട്ടുള്ളൂ. വേണമെങ്കില്‍ ഒരു ദിവസം കൂടി നീട്ടാം. റമദാന് ആരംഭം രണ്ടു കൂട്ടര്‍ക്ക് രണ്ടു ദിവസമായാല്‍ മാധ്യമസ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ എന്തു ചെയ്യും..? പരസ്യം വെക്കണോ, വെക്കണ്ടേ..? റമദാന് വാര്‍ത്ത എങ്ങനെ എഴുതണം..? ഇതിനിടയിലാണ് മാസമുറപ്പിച്ചോ എന്ന സ്നേഹാന്വേഷണങ്ങളുമായി നാട്ടുകാരുടെ കൊലവിളികള്‍. ഖാസിമാരെ വിളിച്ചു നോക്കാമെന്നു വച്ചാല്‍, മാസപ്പിറവി സംബന്ധിച്ച് ഒരുറപ്പും അവര്‍ പറയുന്നില്ല. എവിടുന്നെങ്കിലും അറിയിപ്പു വന്നിട്ടു വേണമല്ലോ പറയാന്‍!
മുസ്ലിം ആഘോഷങ്ങളും ആചാരങ്ങളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ചന്ദ്രമാസപ്പിറവിയുടെ തലേന്നാള്‍ ഒരു പത്രമോഫിസില്‍ സംഭവിക്കുന്ന പതിവ് ആശയക്കുഴപ്പത്തിന്റെ ലഘുചിത്രം മാത്രമാണിത്. ഇത് മാധ്യമസ്ഥാപനങ്ങളിലെ മാത്രം സ്ഥിതി. ഇതുപോലെ ഒട്ടനേകം ഓഫിസുകളിലും സ്ഥാപനങ്ങളിലുമായി ആശയക്കുഴപ്പങ്ങള്‍ പരശതം ഈ വിശേഷ ദിവസങ്ങളെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും നില്ക്കുന്നു. പതുക്കെയാണെങ്കിലും എല്ലാ നാടുകളിലും വ്യാഴാഴ്ചയോടെ ഇത്തവണത്തെ റമദാന് ട്രാക്കില്‍ കയറിയിട്ടുണ്ട്. ബോസ്നിയ, ചൈന, കൊസോവൊ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു റമദാന് ഒന്ന്. യുഎഇ, സൗദി, കുവൈത്ത്, ഒമാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, നൈജീരിയ, മൊറോക്കോ, കേരളം തുടങ്ങി ഒട്ടനവധി ദേശങ്ങളില്‍ ബുധനാഴ്ച. ഇന്ത്യയിലെ പല നഗരങ്ങളിലും പാക്കിസ്ഥാനിലും മറ്റു പലയിടങ്ങളിലും റമദാന് ഒന്നാവട്ടെ വ്യാഴാഴ്ചയും.
ഇതെഴുതുന്ന ദിവസം സൂര്യവര്‍ഷം ജൂലൈ 12 വ്യാഴാഴ്ചയാണ്. ലോകത്തെവിടെയും ഇത് അങ്ങനെത്തന്നെയാണ്. ജൂലൈ പത്തോ പതിനൊന്നോ പതിമൂന്നോ ആയി ഈ വെള്ളിയാഴ്ച ദിവസം വ്യത്യാസപ്പെടുന്നില്ല. എന്നാല്‍, സമാനമായ, സൂര്യവര്‍ഷത്തെക്കാള്‍ കുറച്ചുകൂടി കണിശതയുള്ള ചന്ദ്രവര്‍ഷത്തിന്റെ കാര്യം ഇപ്പോള്‍ പരമ ദയനീയമാണ്. :) ചന്ദ്രവര്‍ഷ പ്രകാരമുള്ള റമദാന് മാസത്തിന്റെ തീയതി ഇവിടെ പലര്‍ക്കും പലതാണ്. പ്രപഞ്ചത്തിലെ ഒരു ദിവസം എന്തുകൊണ്ടാണ് ഇങ്ങനെ വെവ്വേറെ നാടുകളില്‍ വെവ്വേറെ ദിവസങ്ങളിലായി വേര്‍പിരിഞ്ഞുപോകുത്..? ശാസ്ത്രവും ലോകവും ഇത്രമേല്‍ പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഒരു തീയതിയുടെ കാര്യത്തില്‍ മുസ്ലിം ലോകം ഇത്രമേല്‍ ആശയക്കുഴപ്പത്തിലാകുന്നത്..? ആലോചിച്ച് ഉത്തരം കാണേണ്ട വിഷയംതന്നെയാണിത്.
പ്രപഞ്ചത്തിലെ ഒരു തീയതി യാഥാര്‍ഥ്യമാവണമെങ്കില്‍ മൗലവിമാരോ ഖാസിമാരോ മാസപ്പിറവിയുടെ വാര്‍ത്താക്കുറിപ്പില്‍ ഒപ്പുചാര്‍ത്തണമെന്നത് എന്തായാലും ഒരു നല്ല സങ്കല്പ്പമായി കാണാന്‍ കഴിയില്ല. ജൂണ്‍ 30ന്റെ പിറ്റേന്ന് കാര്‍മേഘം മൂടി സൂര്യന് മറഞ്ഞാലും ജൂലൈ ഒന്നു തന്നെയാണ്. കണ്ണുകൊണ്ട് കണ്ടാലേ അന്ന് ജൂലൈ ഒന്നാകൂ എന്ന് ആരെങ്കിലും ഇക്കാലത്ത് വാശി പിടിച്ചാല്‍ അവരെ കൊണ്ടുപോകാന്‍ സാധാരണയായി നമ്മള് നിര്‍ദേശിക്കുന്ന രണ്ടു സ്ഥലങ്ങളും ഇന്ന് കേരളത്തില്‍ വളരെയേറെ പ്രശസ്തമാണ്.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉറപ്പിച്ചാലും തറപ്പിച്ചാലും തര്‍ക്കിച്ചാലും നിഷേധിച്ചാലും പ്രപഞ്ച നിയമങ്ങള്‍ അതേപടി തുടരും. ചന്ദ്രവര്‍ഷം സൂര്യവര്‍ഷംപോലെ ഒരു പ്രകൃതി പ്രതിഭാസമാണ്. കൃത്യവും കണിശവുമാണ് സൂര്യചന്ദ്രന്മാരുടെ ചലനം. ചന്ദ്രപ്പിറവി കേവലം മുസ്ലിംകളുടെ നോമ്പിന്റെയും പെരുന്നാളിന്റെയും മാത്രം വിഷയമല്ല. ശതകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും കുടികൊള്ളുന്ന ബൃഹത്സ്ഥൂല പ്രപഞ്ചത്തിലെ അതികണിശമായ ചലനങ്ങളുടെ ഭാഗം മാത്രമാണത്. അത് രണ്ടു നാട്ടില്‍ നാലു ടൈമില്‍ സംഭവിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ എടുത്തുദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒട്ടും പറയാനും കേള്‍ക്കാനും പാടില്ലാത്ത കാര്യം.
കണ്ണുകൊണ്ടു കണ്ടാല്‍ മാത്രമേ മാസപ്പിറവി അംഗീകരിക്കൂ എന്നു വാശി പിടിക്കുന്നവര്‍ സൂര്യകലണ്ടറില്‍ ഇത്തരം സാങ്കേതികപ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നത് രസകരമാണ്. സമയം അറിയാന്‍ വാച്ചുകള്‍ നോക്കുന്നവര്‍ക്ക് ചന്ദ്രപ്പിറവിയുടെ കാര്യത്തില്‍ മാത്രം ശാസ്ത്രീയ സംവിധാനങ്ങള്‍ സ്വീകാര്യമാകുന്നില്ലെന്നത് കൗതുകകരം തന്നെ. ശിഹാബ് തങ്ങള്‍ നോമ്പു പ്രഖ്യാപിച്ചത് എന്റെ രാഷ്ട്രീയ വികാരം വ്രണപ്പെടുത്താനാണെന്ന് പരിഹാസ രൂപേണയെങ്കിലും ചിലര്‍ക്കു പറയാന്‍ പാകത്തില്‍ താഴ്ന്നുപോയിരിക്കുന്ന നമ്മുടെ ശാസ്ത്രബോധമെന്നത് മുസ്ലിം സമുദായത്തെ ഇനിയെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതല്ലേ.
''സൂര്യനും ചന്ദ്രനും അതിന്റെ കൃത്യമായ കണക്കനുസരിച്ചാകുന്നു (കറങ്ങിക്കൊണ്ടിരിക്കുത്.)'' (വി. ഖുര്‍ആന്‍, 55:5), ''എല്ലാം അതിന്റെ ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുന്നു'' (36:40), ''മാസപ്പിറവിയെപ്പറ്റി അവര്‍ നിങ്ങളോടു ചോദിക്കുന്നു. പറയുക, അത് ഹജ്ജിനും ജനങ്ങള്‍ക്കുമുള്ള കലണ്ടറാകുന്നു.'' (2:189). ഇത്ര സ്പഷ്ടമായി ഖുര്‍ആന്‍ നിലപാടു വ്യക്തമാക്കിയിട്ടും മാസം പിറക്കണമെങ്കില്‍ ഞമ്മള് തന്നെ അത് കാണണമെന്ന നിലപാട് മനുഷ്യന്റെ എന്തുമാത്രം ചെറുപ്പമാണ് കാണിക്കുന്നതെന്ന് നമ്മില്‍ പലരും ആലോചിക്കുന്നില്ല. മൂടിക്കെട്ടിയ സായംസന്ധ്യയില്‍, ആകാശം അലറിപ്പരന്നു പെയ്യുമ്പോള്‍, മാനന്തവാടിയിലെ മാനത്ത് ചന്ദ്രനെ കണ്ടു എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ തീര്‍ച്ചയായും ആളെ വേറെത്തന്നെ നോക്കണം, വിവരമുള്ളവരെ കിട്ടില്ല. ശാസ്ത്രീയമായ കണക്കുകളിലേക്കു മടങ്ങുകയും അതുവഴി പോരായ്മകള്‍ തിരുത്തുകയുമാണ് മുസ്ലിം സമുദായത്തിനു മുന്നിലെ കരണീയമായിട്ടുള്ള മാര്‍ഗം. സത്യം അംഗീകരിക്കാന്‍ മടിക്കുന്നേടത്തോളം പൊതുജനമധ്യത്തില്‍ കൂടുതല്‍ വഷളാവുമെന്ന കാര്യം മതനേതൃത്വങ്ങള്‍ ഓര്‍ത്താല്‍ നന്നായിരിക്കും .
ഈ പോസ്റ്റ് ഖത്തറിലെ വര്‍ത്തമാനം പത്രം പ്രവാസി വര്‍ത്തമാനം സപ്ലിമെന്റില്‍ 25/07ന് പ്രസിദ്ധീകരിച്ചു. |
കശക്കി, കലക്കി !
ReplyDeleteകശക്കി, കലക്കി !
ReplyDeleteകാസർഗോട് ജില്ലയിൽ മാസം കണ്ടാൽ നൂറു ക്കണക്കിന് കിലൊമീറ്റെർ അകലെയുള്ള തിരുവന്തപുറത്തു നോമ്ബാക്കാം , പെരുന്നളാക്കാം,,, എന്നാൽ കാസർഗോട് നിന്നും കേവലം കിലൊമീറ്റെർ മാത്രം അകലെയുള്ള കർണാടകത്തിൽ മാസം കണ്ടാൽ കാസര് കോട് കാര്‍ക്ക് നോമ്ബില്ല പെരുന്നലില്ല.... എന്ത് വിചിത്രം.... ഈ നമ്മുടെ മൗലവി - മുസ്ലിയാർ കൂട്ട് കേട്ട്.
ReplyDeleteഈ വിഷയത്തിൽ അലി മണിക്ഫാൻ പറയുന്ന കാര്യങ്ങൾ തന്നെ കൃത്യം എന്ന് ഞാൻ മനസ്സിലാക്കുന്നു
ReplyDeleteu r right Mr. thurki sir. തുര്‍ക്കിയില്‍ ചൊവ്വാഴ്ചയാണു നോമ്പു തുടങ്ങിയത്. അവിടത്തെ പെരുന്നാളിന്റെ തീയതിയും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് ആശയക്കുഴപ്പമില്ല. അമേരിക്കയിലും തഥൈവ. :)
Deletevery nyc to read..:)aaakhosham eenum evarum oremanassodee oru divasam thanne aakhoshikkatte..!! anganoru kaalam varatte..!!
Deletegood one, absolutely right
ReplyDeletegood yar... You did it well. A relevant issue. But no one discussed it. because they fear vote banks or political fools..
ReplyDeleteപൂചക്കു
ReplyDeleteആര മണി കെട്ടുക ;നമ്മുടെ മൊല്ലാക്ക മാര്‍ അപ്പോ മദുഅബു പാടും;പീന്ന കവെലകലിൽ പരസ്പരം പച്ച തെറി ആരംഭിക്കും ;ഒന്നും മിണ്ടണ്ട
തല്ക്കാലം ഇങ്ങനെപോട്ടെ ;
:)
Deleteഈ ചന്ദന്റെ കാര്യം വല്ലാത്ത കൗതുകകരം തന്നെ! വര്‍ഷത്തില്‍ മൂന്നേ മൂന്നു ദിവസം മാത്രം മാനത്തു നോക്കി ചന്ദ്ര മാസം/ കലണ്ടര്‍ പ്രഖ്യാപിക്കുന്നവരെ സമ്മതിക്കണം. നമസ്കാരത്തിനും നോമ്പു നോല്ക്കാനും മുറിക്കാനും കണക്കു മതി. മഗ്രിബ് ബാങ്കിന്റെ ഒരു മിനുട്ടു മുമ്പ്, ബോധപൂര്‍വം നോമ്പു മുറിച്ചാല്‍ അത് പ്രശ്നമാണ് എന്ന് എല്ലാവരും സമ്മതിക്കും. അവിടെ കണക്ക് അച്ചട്ടാണ്. എന്നാല്‍ റമദാന് മാസം തുടങ്ങാനാണെങ്കില്‍ കണക്കു പടിക്കു പുറത്ത്.
ReplyDeleteകണക്കാണു പ്രശ്നമെങ്കില്‍ കണക്കിനെ മാറ്റി നിര്‍ത്തി നമുക്കു കാഴ്ച തന്നെ സ്വീകരിക്കാം. ചന്ദ്രനെ ശരിക്കും നിരീക്ഷിക്കുന്നവര്‍ക്ക് അതിന്റെ സഞ്ചാര പഥവും വൃദ്ധി-ക്ഷയവും കൃത്യമായി പറയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. സൂര്യ ചന്ദ്രന്മാരുടെ സഞ്ചാരം നിരന്തരം നിരീക്ഷിച്ച ശേഷം രേഖപ്പെടുത്തി വെക്കുന്നതാണ് കണക്ക് എന്നാണ് അറിവ്. അല്ലാതെ മനുഷ്യരുണ്ടാക്കിയ കണക്കനുസരിച്ച് അതു സഞ്ചരിക്കുകയല്ല എന്നും തര്‍ക്കമില്ല. കൃത്യമായ കണക്കു പ്രകാരമാണ് അവയുടെ സഞ്ചാരം എന്നു വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നിട്ടും സെല്‍ഫോണും ഐ പാഡും കയ്യില്‍ വച്ച് രാവേറെ ചെല്ലുവോളം 'വിശ്വാസയോഗ്യമായ' വിവരങ്ങള്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതൃത്വം.
ശാസ്ത്രം ദൈവികമാണ് എന്നു വിശ്വസിക്കുകയും ഇസ്ലാമും ഖുര്‍ആനും ശാസ്ത്രീയമാണെന്നും മനുഷ്യര്‍ക്ക് പിന്തുടരാന് പ്രയാസമില്ലാത്തതും പ്രായോഗികവും ആണെന്നു വാചാലമാവുകയും ചെയ്യുന്നവര്‍, ചന്ദ്രന്റെ സഞ്ചാര പഥം ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്തതാണെന്ന് പറയാതെ പറയുന്നത് ലജ്ജാകരം തന്നെ.
ഹിജ്റ വര്‍ഷത്തെ ഒരു തിയ്യതി പറഞ്ഞാല്‍ ലോകത്ത് അതു ചുരുങ്ങിയത് മൂന്നു ദിവസമാകുമെന്നതാണ് ദുരന്തം. സൂര്യ കലണ്ടറാണെങ്കില്‍ തെറ്റില്ലാതെ, ശാസ്ത്രീയമാണെന്ന് നാം സമ്മതിക്കുന്നു. ഇസ്ലാമില്‍, ചന്ദ്രമാസ പ്രകാരം ഒരു കലണ്ടര്‍ അപ്രായോഗികമാണെന്നാണ് ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രഖ്യാപിക്കുന്നത്. ഈ വിഷയത്തില്‍ ഒരു പഠനവും പുനരാലോചനയും ആവശ്യമില്ലേ.
ഈ വിഷയത്തില്‍ വിശദമായ പഠനത്തോട് എന്തിനാണ് മുഖം തിരിക്കുന്നത്. കുറെക്കൂടി പ്രമാണ നിബദ്ധവും ശാസ്ത്രീയവുമായ മാസപ്പിറവി സംവിധാനം ആവശ്യമില്ലേ. പ്രായോഗിക മതത്തില്‍, ഈ വിഷയത്തിലും പ്രായോഗികമായ സമീപനം സ്വീകരിച്ചാല്‍ ആകാശം തകര്‍ന്നു വിഴുമോ? മാസപ്പിറവി വിഷയത്തില്‍ കേരളത്തില്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവന്ന ഹിലാല്‍ കമ്മിറ്റികള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ്. പ്രമാണങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറം അല്പം കൂടി മുന്നോട്ടു പോകേണ്ടതല്ലേ. ചില സത്യങ്ങള്‍ എവിടെയൊക്കെയോ മറച്ചുവയ്ക്കപ്പെട്ടിട്ടുണ്ട്, തീര്‍ച്ച..!
വിചിന്തനം അനിവാര്യമായ വിഷയം
ReplyDeleteമുള്ളാണി മർമ്മത്തിൽ കുത്തുന്നുണ്ട്
പക്ഷെ, എകോപനത്തിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന കൊച്ചു സംഗങ്ങൾ ഒരു മൂലയിൽ വേറെ നോമ്പും പെരുന്നാളും കഴിക്കുന്ന ദുർഗതിയും നിലവിലുണ്ട്. ഐക്യത്തിന്റെ മേൽവിലാസത്തിലുള്ള അനൈക്യം :D
ReplyDeleteഭരണത്തിൽ ആണ് ഇസ്ലാമിന്റെ നില നില്പ്
അല്ല ..മാസപ്പിറവിയിലാണ് ഇസ്ലാമിന്റെ നില നില്പ് . ഇത് മറ്റൊരു തീവ്രവാദം .
ശമ്പളം കൊടുക്കൽ ബില്ലുകൾ അടക്കൽ തുടങ്ങി മറ്റെല്ലാ ആവശ്യങ്ങള്‍ക്കും അറബിക് കലണ്ടർ ഉപയോഗിക്കുന്ന അറബ് രാജ്യങ്ങൾക്ക് പോലും ഇല്ലാത്ത വേവലാതിയാണ് ചില കലണ്ടർ മുസ്ലിങ്ങൾക്ക്! അതിനായി ഒരു വീട്ടില്‍ 4 പെരുന്നാൾ കഴിച്ചു "ഐക്യ' മുണ്ടാക്കാനും ഇക്കൂട്ടര്‍ ഐക്യത്തിലാണ്
സക്കീരേ, നന്നായി പറഞ്ഞു...കൊള്ളേണ്ടത് കൊള്ളും.......പക്ഷെ എന്ത് ചെയ്യാം...സമയമെടുത്ത് ശരിയാകുമെന്ന് ആശ്വസിക്കാം....
ReplyDeleteനമസ്കാരത്തിനും, നോമ്പ് തുറക്കാനും എല്ലാം കലണ്ടറിലെ കണക്കിനെ ആശ്രയിക്കുന്ന നമുക്ക് നോമ്പ് തുടങ്ങാന്‍ ചന്ദ്രനെ നേരില്‍ കാണണം എന്ന് വാശി പിടിച്ചു മത്സരിക്കുന്നത് നല്ലതാണോ എന്ന് പണ്ഡിതന്മാര് കൂടിയിരുന്നു തീരുമാനിക്കട്ടെ. അമാവാസി ദിനത്തില്‍ ചന്ദ്രനെ കണ്ടതും അതിന്റെ പേരില്‍ മാപ്പലാരെ മറ്റു മതക്കാര്‍ കളിയാക്കിയതും നമുക്ക് മറക്കാന്‍ കഴിയുമോ.
ReplyDeleteWell Done
ReplyDeletePlease visit
http://islamic-month.blogspot.in/
മാസപ്പിറവി വിഷയത്തിൽ അനുസ്യൂതം അരങ്ങേറുന്ന തർക്കങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കേണ്ടത് തന്നെ. ഈ രംഗത്തെ പോരായ്മകളെ കുറിച്ചുള്ള ചർച്ചകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ, പരിഹാരമാർഗ്ഗം ഇജ്തിഹാദിയായ ഒരു വിഷയമാണെന്നിരിക്കെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. പിറവി ദർശനത്തെ മാനദണ്ഡമാക്കുക എന്നത് ഏതായാലും പ്രവാചകന്റെ കാലത്തെ രീതി തന്നെയാണ്. അതുകൊണ്ട് അതിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. നമ്മുടെ അറിവിനും സൌകര്യത്തിനുമനുസരിച്ച് ആ രീതിയിൽ മാറ്റം വരുത്താത്തതാണ് പ്രശ്നമായി വിലയിരുത്തുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം പ്രശ്നങ്ങളെ കുറിച്ച് എല്ലാവരും ബോധവാൻമാരാണ്. പക്ഷെ പരിഹാര മാർഗ്ഗത്തെ കുറിച്ചൊരു തീരുമാനമവുന്നില്ല. അതിനും വ്യക്തമായ കാരണമുണ്ട്. ഇസ്ലാമുമായി ബന്ധപ്പെട്ട ഒരു വിഷയമായതിനാൽ നമ്മുടെ തീരുമാനങ്ങൾക്ക് പ്രമാണങ്ങളുടെ പിൻബലം വേണം. കാലിനനുസരിച്ച് ചെരുപ്പ് മുറിക്കുകയല്ലാതെ ചെരുപ്പിനനുസരിച്ച് കാൽ മുറിക്കാൻ പറ്റില്ലല്ലോ. മണിക്ഫാൻ ചെയ്തത് അതാണ്. പ്രായോഗികതയോടൊപ്പം പ്രാമാണികതയുമുണ്ടെങ്കിലേ മതകാര്യങ്ങൾക്ക് അവ സ്വീകാര്യമാവൂ.
ReplyDeletehttp://mujahidvoice.blogspot.in/2012/08/hijra.html
ReplyDelete1434 ശഅ്ബാന്‍:
ReplyDelete2013 ജൂണ്‍ എട്ട് ശനി മക്ക സമയം 18.57 ന്നാണ് ന്യൂമൂണ്‍.
അന്നവിടെ 18.54 ന് ചന്ദ്രനും 19.02 ന് സൂര്യനും അസ്തമിക്കും.
ആദ്യം അസ്തമിക്കുന്നത് ചന്ദ്രനാണ്.
അടുത്ത നാള് (ജൂണ്‍ 9 ഞായര്‍) 19.02 ന് സൂര്യനും 19.41 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് 39 മിനിറ്റിനു ശേഷമാണ് ചന്ദ്രാസ്തമയം. അതിനാല്‍ ജൂണ്‍ 10 തിങ്കള്‍ ശഅ്ബാന്‍ ഒന്നായിരിക്കും.
1434 റമദാന്:
2013 ജൂലായ് എട്ട് തിങ്കള്‍ മക്ക സമയം 10.15 ന്നാണ് ന്യൂമൂണ്‍.
അന്ന് 19.07 ന് സൂര്യനും 19.08 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് ഒരു മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുന്നത്. തിങ്കളാഴ്ച അസ്തമയം മുതല്‍ റമദാന് ആരംഭിക്കുന്നു. അതിനാല്‍ ജൂലായ് ഒന്‍പത് ചൊവ്വാഴ്ച പകലു മുതല്‍ റമദാന് വ്രതം ആരംഭിക്കുന്നു.
1434 ശവ്വാല്‍:
2013 ആഗസ്ത് ഏഴ് ബുധന്‍ മക്ക സമയം അര്‍ദ്ധരാത്രി കഴിഞ്ഞ് 51 മിനിറ്റിലാണ് ന്യൂമൂണ്‍.
അന്ന് 18.56 ന് സൂര്യനും 19.07 ന് ചന്ദ്രനും അസ്തമിക്കുന്നു.
സൂര്യന് അസ്തമിച്ച് 11 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രന് അസ്തമിക്കുന്നത്. അതിനാല്‍ ആഗസ്ത് എട്ട് വ്യാഴം ശവ്വാല്‍ ഒന്ന് -ഈദുല്‍ ഫിത്വ്റ്- ആയിരിക്കും.
Visit: https://www.facebook.com/groups/maasappiravi/doc/261023957373481/
മാസപ്പിറവി: മൂന്നു വീക്ഷണങ്ങള്‍
ReplyDeleteBy Ali Koya in MAASAPPIRAVI (Files)
മാസപ്പിറവിക്കാര്യത്തില് നമ്മുടെ നാട്ടില്‍ ജനശ്രദ്ധ ആകര്‍ഷിച്ച രണ്ടു പക്ഷങ്ങളാണുള്ളത്.
ഒന്ന്: ഖാദിമാരും ഹിലാല്‍ കമ്മിറ്റികളും ഉള്‍ക്കൊള്ളുന്ന തനി യാഥാസ്ഥിക വിഭാഗം. ഹിലാല്‍ കണ്ണുകൊണ്ട് കണ്ടെങ്കിലേ അംഗീകരിക്കുകയുള്ളു എന്ന മര്ക്കടമുഷ്ടിവാദം അലങ്കാരമായി കൊണ്ടുനടക്കുന്ന, ഏഴാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുന്നവര്‍.
രണ്ട്: മണിക്ഫാന് വിഭാഗം. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ല. കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും കാണേണ്ട ദിവസം കാണേണ്ട സമയത്ത് ഹിലാല്‍ ചക്രവാളത്തിലുണ്ടായിരിക്കുമെന്ന് കണക്കിലൂടെ ഉറപ്പാക്കുക പോലും വേണ്ടാ. മറിച്ച് അമാവാസി അവസാനിച്ചാല്‍ അടുത്ത പ്രഭാതം മുതല്‍ ഒന്നാം തിയ്യതി എന്ന വീക്ഷണമവതരിപ്പിക്കുന്നു. ശസ്ത്രത്തിന്റെയും കണക്കിന്റെയും പേര് പറയുന്ന മണിക്ഫാന് വിഭാഗത്തിന് ഇതുവരെ നേരിടേണ്ടിവന്നിട്ടുള്ളത് മേല്‍ പറഞ്ഞ പഴഞ്ചന്മാരെ മാത്രമാണ്.
ഇപ്പോള്‍ ഇവിടെ മൂന്നാമതൊരു വീക്ഷണമാണ് ഞാനവതരിപ്പിക്കുന്നത്. അത് എന്റെ കണ്ടുപിടുത്തമല്ല. ഇപ്പോള്‍ സഊദിയിലെ ഉമ്മുല്‍ ഖുറാ കലണ്ടര്‍ തയ്യാറാക്കുന്നതും ഈ രീതിയനുസരിച്ചാണെന്നാണ് നിരീക്ഷണത്തില്‍ മനസ്സിലാകുന്നത്.
എന്റെ വീക്ഷണം: ഹിലാല്‍ കണ്ണുകൊണ്ട് കാണണമെന്നില്ല. എന്നാല്‍ അമാവാസി അവസാനിച്ചാല്‍ അടുത്ത പ്രഭാതം മുതല്‍ ഒന്നാം തിയ്യതി എന്ന് പറയുന്നതും അംഗീകരിക്കാനാവില്ല. മറിച്ച്, 29 ന്റെ സന്ധ്യയ്ക്ക് ഹിലാല്‍ ചക്രവാളത്തിലുണ്ടാകുമോ എന്ന കണക്കാണ് പരിഗണിക്കേണ്ടത്. ഉണ്ടാകുമെങ്കില്‍ ആ സന്ധ്യമുതല്‍ ഒന്നാം തിയ്യതിയായി പരിഗണിക്കണം. ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി അതിനടുത്ത സന്ധ്യമുതല്‍ മാസമാരംഭിക്കണം.
എന്റെ വീക്ഷണത്തിനുള്ള തെളിവുകള്‍:
1. "29 നു ഹിലാല്‍ കണ്ടാല്‍ മാസം 29 ല്‍ അവസാനിപ്പിക്കാനും ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കാനും" നബി ഉപദേശിച്ചിട്ടുണ്ട്. അപ്പോള്‍ 29 ന്റെ ഹിലാല്‍ അവഗണിച്ചുകൊണ്ടുള്ള ഒരു കാലഗണന അനിസ്ലാമികമായിരിക്കും.
2. 29 ന് ഹിലാല്‍ നോക്കാന്‍ കല്‍പ്പിച്ച നബി ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. "നാം ഒരു നിരക്ഷരജനതയാണ്. നമുക്കും എഴുത്തും കണക്കും വശമില്ല. മാസം 29 ഉം 30 ഉം വരും." കണ്ണുകൊണ്ട് കാണല്‍ നിര്‍ബന്ധമില്ലെന്നും കണക്കുകൊണ്ട് കണ്ടാല്‍ മതിയെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി കണക്ക് നോക്കിയിട്ടില്ലല്ലോ എന്ന് തടസ്സം പറയുന്നവരുണ്ട്. നബിക്ക് ഈ കണക്ക് അറിഞ്ഞുകൂടാത്തതുകൊണ്ടായിരുന്നു കണക്ക് നോക്കാതിരുന്നത്. അത് നബി തന്നെ സമ്മതിച്ച കാര്യമാണ്. എന്നിരിക്കെ, സമകാലിക സമൂഹത്തിനു മുമ്പില്‍ ഇസ്ലാമിനെ ഇടിച്ചുതാഴ്ത്തും വിധം 'മാസംനോക്കി'കളാകാന് നാം എന്തിനു വാശിപിടിക്കണം?
അതോടൊപ്പം ഈ വിഷയത്തിലുള്ള ഒരു ഹദീസു കൂടി പരിഗണിക്കണം. "ജനങ്ങള്‍ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് ഫിത്വ്റ് . ജനങ്ങള്‍ ബലി നടത്തുന്ന ദിവസമാണ് ബലി." ഇതില്‍ നിന്ന് മനസ്സിലാവുക ജനങ്ങള്‍ എല്ലാവരും ഒരേ ദിവസം തന്നെ പെരുന്നാളുകള്‍ ആഘോഷിക്കണമെന്നാണ്. മുസ്ലിംകളുടെ ഐക്യത്തെക്കുറിച്ചുള്ള മറ്റു നിര്‍ദ്ദേശങ്ങളും ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍, മേല്‍ പറഞ്ഞ കണക്ക് അവലംബിക്കുക കൂടി ചെയ്യുമ്പോള്‍ ലോകത്ത് മൊത്തം ഒരേ ദിവസം തന്നെ മാസമാരംഭിക്കാന് സാധിക്കുന്നതാണ്. ഇത് പറയുമ്പോള്‍ ഉടലെടുക്കുന്ന ഒരു പ്രശ്നമുണ്ട്. ഒരിടത്തെ ഉദയാസ്തമയക്കണക്കല്ലല്ലോ മറ്റൊരിടത്തുണ്ടാവുക. പിന്നെങ്ങനെ ഒരേ ദിവസം പെരുന്നാളും നോമ്പും ആചരിക്കും? എങ്ങനെ ലോകത്തിനു മൊത്തം ഒരേ തിയ്യതി ബാധകമാക്കും? മേല്‍ കൊടുത്ത ഹദീസ് മുമ്പില്‍ വെച്ച് ഇതിനുള്ള മറുപടി കണ്ടെത്തണം. ജനങ്ങളെല്ലാവരും ഒരേ ദിവസം പെരുന്നാളുകളാഘോഷിക്കണമെന്നാണല്ലോ നബി പറഞ്ഞത്. അത് സാധിക്കണമെങ്കില്‍ തിയ്യതി ഏകീകരണം അനിവാര്യമാണ്. പ്രാദേശിക ഉദയാസ്തമയക്കണക്കുകളെ അവലംബിച്ച് മാസമാരംഭിക്കുമ്പോള്‍ ഏകീകരണം സാധിക്കുകയുമില്ല. അപ്പോള്‍ ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ഉദയാസ്തമയം മാത്രം പരിഗണിച്ചുകൊണ്ട് കലണ്ടര്‍ തയ്യാറാക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ദേശം ഇസ്ലാമിന്റെ കേന്ദ്രമായ മക്കയാണ്. ആ കലണ്ടര്‍ ലോകത്തിനു മൊത്തം ബാധകമാക്കുകയും ചെയ്യണം. ഇതാണ് ഏകീകരണത്തിനു സഹായകമായ മാര്‍ഗ്ഗം. അതായത് മേല്‍ പറഞ്ഞ രീതിയനുസരിച്ച് മക്കയില്‍ ഏത് ദിവസമാണോ ഒന്നാം തിയ്യതിയാകുന്നത് അന്നു തന്നെ ലോകത്ത് മൊത്തം ഒന്നാം തിയ്യതിയായി കണക്കാക്കുക. പ്രാദേശിക ഉദയാസ്തമയ കണക്കുകള്‍ വ്യത്യസ്തമാകാമെങ്കില് പോലും ഏകീകരണത്തിനുവേണ്ടി ഈ രീതി സ്വീകരിക്കാവുന്നതാണ്.
https://www.facebook.com/groups/maasappiravi/
aakhoshangal evarkkum ore divasamaakatte..:)
ReplyDeleteഇക്കൊല്ലം മാപ്പിളാര്‍ക്ക് പെരുന്നാളുണ്ടാവൂലാലോ എന്ന് കഴിഞ്ഞ ദിവസം ഒരു അമുസ്ലിം പരിഹാസ രൂപത്തില്‍ ചോദിച്ചു കാരണം എന്താണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറയുകയാ "ഈരാംജ്ജേരി കോട മഴയത്ത് സൂര്യനെ തന്നെ കാണുന്നില്ല അന്നേരാ ഒരു ബെളാക്കം പോലത്തെ നിലാവ് കണ്ടിട്ട് ഇങ്ങള് പെരുന്നാളാക്കുന്നത് മ്മക്കും അതെന്നെല്ലേ കാണ്ട്യോം"
ReplyDeletenice :)
Delete