Sunday 26 August 2012

നോ പെന്‍ഷന്‍, നോ ടെന്‍ഷന്‍



ങ്കാളിത്ത പെന്‍ഷനെതിരായ സമരം ഓഗസ്റ്റ് 21ലെ പണിമുടക്കില്‍ ഒതുങ്ങിയോ...? എന്തോ, അറിയില്ല. ഒന്നും കേള്‍ക്കുന്നില്ല. അങ്ങനെത്തന്നെ ആവാനാണു വഴി. അല്ലെങ്കിലും ആര്‍ക്കുവേണ്ടിയാണീ സമരം. ഇനിയും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ദരിദ്രവാസികള്‍ക്കുവേണ്ടിയോ...? തൊഴില്‍വാര്‍ത്തയും കക്ഷത്തുവച്ച്, ബ്രില്യന്‍സ് ഗൈഡിന്റെ അട്ടിയില്‍ മോഹങ്ങള്‍ ഹോമിക്കുന്ന പിഎസ് സി അപേക്ഷകനുവേണ്ടിയോ..? ഹേയ്, അതിന്റെ ആവശ്യമേ ഇല്ല. തല്‍ക്കാലം കണ്ണില്‍പ്പൊടിയിടാന്‍ ഒരു സമരം വേണം. രണ്ടു നാളെങ്കില്‍ അത്രയും നേരം, വിഷയം വഴിമാറിപ്പോകണം. അതിനൊരു കാരണം കിട്ടി നമ്മുടെ സര്‍വിസ് സംഘടനകള്‍ക്ക്. അതായിരുന്നു, അതുമാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍. അല്ലെന്നുണ്ടോ..?

സമരത്തിലെ ആത്മാര്‍ഥതയെ ചോദ്യം ചെയ്‌തെന്നു കരുതി ഞാനൊരു പങ്കാളിത്തപെന്‍ഷന്‍ വിരുദ്ധവാദിയാണെന്നൊന്നും കരുതരുതേ. അസ്സല്‍ അതിന്റെ അനുകൂലിയാണ് ഞാന്‍. പെന്‍ഷന്‍തുക പകുതിയല്ല, പറ്റുമെങ്കില്‍ മുഴുവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുതന്നെ വാങ്ങണമെന്ന തീവ്രവാദക്കാരന്‍. പുതുതായി വരുന്നവര്‍ക്കു മാത്രമല്ല, ഇപ്പോളുള്ളവര്‍ക്കുകൂടി പങ്കാളിത്തം ബാധകമാക്കണമെന്ന ന്യായക്കാരന്‍. വയസായി വയ്യാതാകുമ്പോഴത്തെ കാര്യങ്ങളല്ലേ. കുറച്ചൊക്കെ സര്‍ക്കാരങ്ങു കൊടുത്തോട്ടെ എന്നൊരു സോഫ്റ്റ് കോര്‍ണറും ഇല്ലാതല്ല. എന്നിരുന്നാലും ഇപ്പോഴത്തെ പെന്‍ഷന്‍ സമ്പ്രദായത്തോട് ഒരുനിലയ്ക്കും യോജിക്കാന്‍ കഴിയില്ല. പൊതുഖജനാവിന്റെ 50 ശതമാനത്തിലേറെയും തുക ജനസംഖ്യയിലെ ആകെ വരുന്ന 1.5 ശതമാനത്തിനു വേണ്ടി ചെലവഴിക്കുകയോ..? ബ്ലഡി നോണ്‍സെന്‍സ്. എന്നോ പിഴുതെറിയേണ്ടിയിരുന്നു ഈ സാമൂഹ്യ അസംബന്ധത്തെ. അതിത്രയുംവച്ചു വൈകിച്ചതു നമ്മുടെ ഭരണകൂടങ്ങള്‍ പൊതുജനങ്ങളോടു കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന മഹാഅപരാധം. കുടത്തിലാവാഹിച്ചു വായമൂടിക്കെട്ടി കടലിലൊഴുക്കണമായിരുന്നു ഈ ദുര്‍ഭൂതത്തെ. അതിത്രനാളും വൈകിച്ചതിനു കൈകള്‍ കുന്നിയില്‍ക്കെട്ടി ഏത്തമിടീക്കുകയും വേണം. ഇനിയുള്ള കാലമെങ്കിലും ബാധമോചിതമായി കഴിയട്ടെ നാടും നാട്ടാരും.

അമ്പരക്കാന്‍ ചില കണക്കുകള്‍

ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംബന്ധിക്കുന്ന ചില കണക്കുകളിലേക്ക്- 

  • കേരളത്തിന്റെ ആകെ വരുമാനം - 48,120 കോടി
  • ജീവനക്കാര്‍ക്കുള്ള ശമ്പളം - 16,765 കോടി
  • പെന്‍ഷന്‍ - 8178 കോടി 
  • ശമ്പളവും പെന്‍ഷനും ചേര്‍ന്ന് - 24,943 കോടി. 

അപ്പൊ, അതാണ് കാര്യം. ആകെ വരുമാനമായ 48,000 കോടിയുടെ പകുതിയിലേറെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും തീറ്റിപ്പോറ്റാന്‍ വേണം. റോഡ് വലുതാക്കാന്‍ വീടു വിട്ടുകൊടുക്കുന്നവനെ മാറ്റിപ്പാര്‍പ്പിക്കാനും ഉരുള്‍പൊട്ടിയ മലയോരത്തു കഞ്ഞിവെള്ളമെത്തിക്കാനും എന്‍ഡോസള്‍ഫാന്‍ ബാധിച്ചു വിണ്ടുവീങ്ങിയവര്‍ക്കു മരുന്നു നല്‍കാനുമെന്നുവേണ്ട മറ്റെല്ലാറ്റിനും തുക കണ്ടെത്തേണ്ടത് ബാക്കി കേവലം 50 ശതമാനത്തില്‍ തികയാത്ത തുകയില്‍നിന്ന്..! ആഹാ. അതു കലക്കി. അതെന്തായാലും ഇഛിരി കടന്നകൈയ് തന്നെയാണു കേട്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്‍ന്‍മമമാമാരെ, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. 

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ആകെ 5.34 ലക്ഷം വരും. പെന്‍ഷന്‍കാര്‍ 5.50 ലക്ഷം പേര്‍. അതായത് ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍! വാര്‍ഷിക ഇന്‍ക്രിമെന്റിനും സ്ഥാനക്കയറ്റങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന ശമ്പളവര്‍ധനയ്ക്കും പുറമെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോ ശമ്പള പരിഷ്‌കരണം വേറെ. അങ്ങനെ വരുമ്പോള്‍ ഒരു ജീവനക്കാരന്‍ വിരമിച്ചു 10 വര്‍ഷം കഴിയുമ്പോള്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തെക്കാള്‍ ഉയര്‍ന്ന തുക. 55 വയസില്‍ വിരമിച്ചയാള്‍ 75ാം വയസില്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിന്റെ ഇരട്ടിതുക! ഇങ്ങനെ എന്തൊക്കെ അത്ഭുതങ്ങള്‍ കിടക്കുന്നു സര്‍ക്കാര്‍ സര്‍വിസില്‍. സേവനമാണത്രെ, സേവനം. ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നതു സേവനമാകുന്നതങ്ങനെ എന്നുകൂടി വിശദീകരിക്കട്ടെ ഉദ്യോഗസ്ഥപുംഗവര്‍. ചിതലരിച്ച സര്‍ക്കാര്‍ നിഘണ്ടുവില്‍ സര്‍വിസ് എന്നതിനു കൂലിത്തൊഴില്‍ എന്നെഴുതിച്ചേര്‍ക്കട്ടെ ഭാഷാപടുക്കള്‍. ചെയ്യുന്നതു സേവനമാണെന്നു പറഞ്ഞു നാട്ടുകാരുടെ അടുത്തുചെല്ലണ്ട കേട്ടോ. നല്ല സിന്തറ്റിക് ചപ്പലിന്റെ ഗ്രിപ്പടയാളം മൊച്ചിയില്‍ വിരിയും, ഒന്നാന്തരം ഓണപ്പൂക്കളം തീര്‍ത്തമാതിരി.


സംഘടിതരാണ് ഉദ്യോഗസ്ഥര്‍. മഹാസംഘടിതര്‍. സര്‍ക്കാര്‍ ഇന്നോ നാളെയോ മാറും. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാറുന്നില്ല. അതിനാല്‍, സര്‍ക്കാരിനെക്കാള്‍ ശക്തരാണവര്‍. ഒരാനുകൂല്യത്തിന്‍മേലും തൊടാന്‍ വിടില്ല ഈ അഭിനവതമ്പുരാക്കന്‍മാര്‍. അതിനുള്ള ശക്തിയും കരുത്തും നേരത്തെ ആര്‍ജിച്ചുവച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ആയിക്കോളൂ, നാടിന്റെ സ്ഥിതി മൊത്തത്തില്‍ മെച്ചമെങ്കില്‍. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. പാവപ്പെട്ടവന്‍ ഒരു കിലോ ഉപ്പു വാങ്ങുമ്പോഴത്തെ നികുതിപ്പണംകൂടി ചേര്‍ന്നുള്ള പൊതുഖജനാവില്‍നിന്നുള്ള പണമാണു വാരിക്കോരി ഒരുകൂട്ടര്‍ക്കിവിടെ മുട്ടിക്കൊടുക്കുന്നത്. ദൈവം പൊറുക്കില്ല, പൊതുജനവും. അതുകൊണ്ടു നിങ്ങളുടെ സമരം ആത്മാര്‍ഥമായാലും ഇല്ലെങ്കിലും സാധാരണക്കാരുടെ പിന്തുണ ഉണ്ടെന്നു കരുതേണ്ട. അവര്‍ എന്നോ നിങ്ങളെ ഒഴിവാക്കിക്കഴിഞ്ഞു. ഗതികേടുകൊണ്ട് ചുമക്കുകയാണ്. ഒരവസരം കിട്ടിയാല്‍ കുടഞ്ഞിട്ടു നല്ല തൊഴിതരും. അതിന് അവസരങ്ങള്‍ കുറവാണെന്നതാണ് അവരുടെ ദുര്യോഗം. രാഷ്ട്രീയക്കാരന്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനത്തെ അഭിമുഖീകരിക്കണം. മരിക്കുംവരെ അതുവേണ്ടതില്ല എന്നതു നിങ്ങളുടെ സൗകര്യം. ആ സൗകര്യത്തിലാണു നിങ്ങളുടെ വിളയാട്ടം. അതിനും ആയുസു കുറഞ്ഞുകൂടെന്നില്ല കേട്ടോ കാര്യങ്ങള്‍ ഇക്കോലത്തില്‍ പോയാല്‍. അത്ര നല്ലതാണല്ലോ നിങ്ങളുടെ കൈയിലിരിപ്പ്. 

കിട്ടുംവരെ നിരന്തരപരിശ്രം, കിട്ടിക്കഴിഞ്ഞാല്‍ പരിപൂര്‍ണ വിശ്രമം- അതാണു സര്‍ക്കാര്‍ ജോലിയെന്നു പൊതുവെ നാട്ടിലൊരു ചൊല്ലുണ്ട്. അതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല. തെറ്റാണെന്നു നിങ്ങളെല്ലാവരും ചേര്‍ന്നു തെളിയിച്ചതായും കേട്ടിട്ടില്ല. തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം അതൊരു ശരിതന്നെയാണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെടുന്ന ആര്‍ക്കും അറിയാവുന്ന പരമമായ സത്യം. വിവരാവകാശപ്രകാരം എഴുതിച്ചോദിക്കേണ്ടതില്ലാത്ത സുതാര്യമായ കാര്യം. തിരുത്താന്‍ തയ്യാറുണ്ടോ എന്നതാണു ചോദ്യം. എങ്കില്‍ പൊതുജനപിന്തുണയുമുണ്ടാവും. ആവശ്യങ്ങള്‍ ന്യായമല്ലെങ്കില്‍പോലും നേരിയൊരു സോഫ്റ്റ്‌കോര്‍ണര്‍ ഉണര്‍ന്നുവരും. അതൊന്നും ഇല്ലാത്തിടത്തോളം ആരു മൈന്‍ഡു ചെയ്യാന്‍ നിങ്ങളുടെ സമരാഭാസങ്ങള്‍...? 

Monday 13 August 2012

സുശീല്‍, ഒളിംപിക് അസോസിയേഷനെ ഒന്നു മാന്താമോ..?

.. കായിക മാമാങ്കം കഴിഞ്ഞു. വളയക്കൊടികള്‍ താണു. ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം. ആറു മെഡലുകള്‍. രണ്ടെണ്ണം വെള്ളി, നാല് ഓട്. നമ്മുടെ ജനസംഖ്യ 125 കോടി. നൂറു കോടിയിലേറ ഖണ്ഡങ്ങളില്‍നിന്നുയര്‍ന്ന പ്രാര്‍ഥനകളും ആഗ്രഹങ്ങളും സുശീലിനു മുന്നില്‍ എതിരാളിയെ മലര്‍ത്തിവീഴ്ത്തിയില്ല. തൊട്ടടുത്ത ചൈനയില്‍ ജനസംഖ്യനമ്മളെക്കാള്‍ അല്‍പ്പം മാത്രമേറെ. അവര്‍ നേടിയ മെഡലുകള്‍ മൊത്തം 87. ഉസൈന്‍ ബോള്‍ട്ടിന്റെ സ്വന്തം ജമൈക്കയില്‍ ജനസംഖ്യ 28 ലക്ഷം. നേടിയ സ്വര്‍ണങ്ങളുടെ എണ്ണം നാല്. താരതമ്യപ്പെടുത്താന്‍ നിന്നാല്‍ അന്തംവിടാന്‍ മാത്രം കണക്കുകള്‍ ഏറെ. എവിടെയാണു പ്രശ്‌നം..? സുഹൃത്ത് ശിവദാസിനൊപ്പം ഒളിംപ്യന്‍ അശ്വിനി നാച്ചപ്പയുമായി കഴിഞ്ഞ ജൂണ്‍ 23നു നടത്തിയ കൂടിക്കാഴ്ച ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അഭിമുഖത്തിലേക്കു സ്വാഗതം.  


അശ്വമേധത്തിനൊരുങ്ങി അശ്വിനി

പ്രതിഭാദാരിദ്ര്യമുള്ള ഇന്ത്യന്‍ കായിക മേഖലയില്‍ പൊടുന്നനെ ഉദിച്ചുയര്‍ന്ന താരകം. അശ്വനി നാച്ചപ്പ. 80കളില്‍ അന്താരാഷ്ട്ര കായിക മേളകളില്‍ ഇന്ത്യയുടെ മിന്നല്‍പ്പിണര്‍. 84ല്‍ നേപ്പാളില്‍ നടന്ന സാഫ് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ രണ്ടു വെള്ളി മെഡല്‍. 86ല്‍ ബംഗ്ലാദേശിലും സാഫില്‍ രണ്ടു വെള്ളിമെഡല്‍. 88ല്‍ പാകിസ്ഥാനില്‍വച്ചു മൂന്നു സ്വര്‍ണ മെഡല്‍. ഇതേ വര്‍ഷംതന്നെ സിയോളില്‍ ഒളിംപിക്‌സില്‍ പ്രാതിനിധ്യം. 86ലെ സൗത്ത് കൊറിയന്‍ ഏഷ്യന്‍ ഗെയിംസിലും 90ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിലും 4*100 മീറ്റര്‍ റിലേയില്‍ വെള്ളി. 87ല്‍ റോമിലെ ലോക ചാംപ്യന്‍ഷിപ്പില്‍ 4*400 റിലേയിലും 91ല്‍ ടോക്യോയില്‍ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ടീമംഗം. 90ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യത്തിന്റെ ആദരം.
മത്സരങ്ങളോടു വിട പറഞ്ഞപ്പോള്‍ ചെന്നു കയറിയതു സിനിമയില്‍. നായികയായും സഹനടിയായും വേഷങ്ങള്‍. സ്വന്തം പേരില്‍ത്തന്നെ ആദ്യ സിനിമകള്‍. അശ്വിനി, അശ്വിനി ഇന്‍സ്‌പെക്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ തെലുങ്കു ചലച്ചിത്രമേഖലയില്‍ തിളങ്ങി. സിനിമയോടും വിടപറഞ്ഞ് ഒടുവില്‍ കായിക മേഖലയില്‍ത്തന്നെ മുഴുസമയം. ഇന്ത്യന്‍ കായികമേഖലയുടെ കുതിച്ചുചാട്ടം സ്വപ്‌നംകണ്ടു നടക്കുന്നു ഇപ്പോഴും.


ഇപ്പോള്‍ കോഴിക്കോട്ട്...?

ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഉദ്ഘാടനത്തിന് എത്തിയതാണ് അശ്വിനി നാച്ചപ്പ. അശ്വിനി തനിച്ചല്ല. മുന്‍താരങ്ങളായ റീത്ത് എബ്രഹാം, വന്ദന റാവു, വന്ദന ഷാന്‍ബാഗ് തുടങ്ങിയ പ്രമുഖരുമുണ്ട് കൂടെ. ഇവര്‍ക്കൊപ്പം മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവുവുമുണ്ട്. കേരള ചാപ്റ്റര്‍ രൂപീകരണം കഴിഞ്ഞ ദിവസം കോഴിക്കോട് അസ്മ ടവറില്‍ നടന്നു.
ഹോക്കി താരം പര്‍ഗത് സിങാണ് അഖിലേന്ത്യാ പ്രസിഡന്റ്. മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവു കണ്‍വീനര്‍. അശ്വനി നാച്ചപ്പ (വൈസ് പ്രസിഡന്റ്), റീത്ത് എബ്രഹാം (ജോ. കണ്‍വീനര്‍), വന്ദന റാവു (ട്രഷറര്‍) തുടങ്ങിയവര്‍ മറ്റു ഭാരവാഹികള്‍.


ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ

നീണ്ട 40 വര്‍ഷത്തോളമായി ഒരു രാഷ്ട്രീയക്കാരനാണ് ഇന്ത്യന്‍ അമ്പെയ്ത്തു സംഘടനയുടെ പ്രസിഡന്റ് - വിജയ് കുമാര്‍ മല്‍ഹോത്ര. (കമന്റ് : വെറുതെയല്ല ഇന്ത്യന്‍ ടീം ലണ്ടനില്‍ വില്ലുകുലച്ച്, അമ്പു തുലച്ചു മടങ്ങിയത്) ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ന്‍ ദാസ് മുന്‍ഷി 30 വര്‍ഷത്തോളമായി ഇതേ സ്ഥാനത്തുതന്നെ. (ഫുട്‌ബോളില്‍ കുറെക്കാലമായി നല്ല ഡബ്ബര്‍പന്തുപോലത്തെ പൂജ്യമാണല്ലോ നമ്മുടെ സമ്പാദ്യം). അത്‌ലറ്റിക്‌സായാലും ജിംനാസിറ്റിക്‌സായാലും മറ്റൊന്നല്ല സ്ഥിതി. എങ്ങും രാഷ്ട്രീയം മാത്രം. കുറെപ്പേര്‍ കുടുംബസ്വത്തായും കുത്തകയായും കൈകാര്യം ചെയ്യുകയാണു സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ. പിന്നെങ്ങനെ നമുക്കൊരു നല്ല ടീമിനെ വാര്‍ത്തെടുക്കാനാവും...? അന്താരാഷ്ട്ര കായികമേളകളില്‍ രാജ്യത്തിന്റെ യശസുയര്‍ത്താനാവും...? പെയ്‌സും ഭൂപതിയും തമ്മില്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍പോലും ടെന്നിസ് അസോസിയേഷനു സാധിച്ചില്ലല്ലോ. ഫലത്തില്‍ നമുക്കൊരു മികച്ച താരജോഡിയുടെ ഒളിംപിക്‌സ് മെഡല്‍ സാധ്യതയാണു തകര്‍ന്നുപോകുന്നത്. (ഇരുവരും രണ്ടു വലിയ മത്തങ്ങയുംകൊണ്ടു കളംവിട്ടതിനു കഴിഞ്ഞയാഴ്ച ലോകംസാക്ഷി). ഇതുപോലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ നമുക്ക് അസോസിയേഷനുകള്‍ - ചോദ്യശരങ്ങള്‍ ഉയര്‍ത്തുകയാണ് അശ്വിനി നാച്ചപ്പ.

രാഷ്ട്രീയക്കാര്‍ കായിക സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, കായിക മേഖലയെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണു ചിലരുടെ പെരുമാറ്റം. ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ വര്‍ഷങ്ങളോളം അവര്‍ നേതൃനിരയില്‍ തുടരുന്നു. കായികമേഖലയുടെ മികവിന് അവര്‍ ഒന്നും ചെയ്യുന്നില്ല. പദവിയെ അലങ്കാരമായി മാത്രം ഉപയോഗപ്പെടുത്തുകയും അഴിമതി നടത്തുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് എതിരെയാണ് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനം. രാജ്യത്തെ കായിക മേഖലയില്‍ സംഘടനാതലത്തിലും ഭരണത്തിലും കായികതാരങ്ങള്‍ക്കും വിദഗ്ധര്‍ക്കും വ്യക്തമായ പ്രാതിനിധ്യം വേണം. ഇതാണു പ്രധാന ആവശ്യം. ഇതിനു ബഹുജനാഭിപ്രായം സ്വരൂപിക്കുകയും സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയുമാണു ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ലക്ഷ്യം.

  • വന്ദന റാവു, റീത്ത് അബ്രഹാം, എം.പി. ശിവദാസ്, അശ്വിനി നാച്ചപ്പ, ഞാന്‍, വന്ദന ഷാന്‍ബാഗ്.

കായികംതന്നെ ജീവിതം

കുഡഗില്‍ ജനിച്ച് കോല്‍ക്കത്തയില്‍ വളര്‍ന്ന് ബംഗളൂരുവില്‍ പഠിച്ച് അന്താരാഷ്ട്ര കായിക മേളകളില്‍ രാജ്യത്തിനുവേണ്ടി കുതിച്ചോടിയ ഒളിംപ്യന്‍ അശ്വിനി നാച്ചപ്പ. ട്രാക്കിനോടു വിടപറഞ്ഞിട്ടും ഇടയ്ക്കു സിനിമയില്‍ തിളങ്ങിയിട്ടും കായികമേഖലയെ കൈവിടാത്ത സംഘാടക. കാഠിന്യമേറിയതായിരുന്നു അശ്വിനിയുടെ കുട്ടിക്കാലം. ഇല്ലായ്മയുടെ നിഴലില്‍ പഠനകാലം. പ്രതിബന്ധങ്ങളെല്ലാം മറികടന്നത് ഇച്ഛാശക്തിയില്‍. തുടര്‍ച്ചയായി കടുത്ത പരിശീലനം. രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടുക മാത്രമായിരുന്നു ലക്ഷ്യം. ഒടുവില്‍ സ്വപ്ന സാക്ഷാത്കാരം. ധാരാളം മെഡലുകള്‍. കാലം പ്രായത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ട്രാക്കില്‍ നിന്നു പിന്‍മാറ്റം. പക്ഷെ, കായിക മേഖലയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു അശ്വിനി. അങ്ങനെ സ്വന്തമായി കുഡഗില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങി. ഏഴു വര്‍ഷം മുന്‍പായിരുന്നു അത്. കറുമ്പയ്യ അക്കാഡമി ഒഫ് ലേണിങ് സ്‌പോര്‍ട്‌സ്. 20 കുട്ടികളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഇവിടെ 600 പേര്‍. അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ഇവര്‍ കായികമേഖലയുടെ ബാലപാഠങ്ങളും അഭ്യസിക്കുന്നു. ദേശീയതാരങ്ങള്‍ പലതിനും സ്ഥാപനം ഇതിനകം ജന്‍മം നല്‍കി. ഭര്‍ത്താവ് ദത്ത കറുമ്പയ്യയും മക്കള്‍ അനീഷയും ദിപാലിയും കൂട്ടിനുണ്ട്.

Saturday 4 August 2012

ഇത്ര ചീപ്പാവണോ ചീഫ് വിപ്പ് ...?




ന്തൊക്കെപ്പറഞ്ഞാലും ഇന്നു ലോകത്തെ ഒട്ടൊക്കെ കുറ്റമറ്റ ഭരണസംവിധാനം ജനാധിപത്യം തന്നെയാണ്. ഏകാധിപതികളും സൈന്യാധിപരും ഭരിക്കുന്ന നാടുകളില്‍ ജനാധിപത്യ വ്യവസ്ഥിതികളിലെതിനെക്കാള്‍ ഭരണവേഗം ചിലപ്പൊ കണ്ടെന്നിരിക്കും. നാട്ടിലെ വികസന പദ്ധതികളെക്കാള്‍ പുറത്തുള്ളവയ്ക്കു വേഗം ഏറെയായിരിക്കാം. ഇവിടെ പത്രത്തില്‍ പരസ്യം ചെയ്തു ടെന്‍ഡര്‍ വിളിച്ചു ക്വട്ടേഷന്‍ നല്‍കി ധാരണാപത്രം ഒപ്പിട്ട്, ടെന്‍ഡര്‍ കിട്ടാത്തവന്‍ സ്‌റ്റേ ഓര്‍ഡര്‍ സമ്പാദിച്ച് മൂന്നു വര്‍ഷം കേസും കടലാസുമായി നീങ്ങി, ഇത്രയും കാലംകൊണ്ടു പ്രവര്‍ത്തനച്ചെലവു വര്‍ധിച്ചതിനാല്‍ ടെന്‍ഡര്‍ ലഭിച്ച കമ്പനി എസ്റ്റിമേറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കി, അത് ഉദ്യോഗസ്ഥര്‍ മുഖാന്തിരം അഞ്ചാറു മറി കടന്ന്, ഒടുക്കം മന്ത്രിസഭാ യോഗത്തില്‍ അനുമതി നല്‍കി താഴേത്തട്ടിലേക്കു വിട്ട്, നമ്മുടെ ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനെക്കാള്‍ സാവധാനം ഫയല്‍ ഏറ്റവുമൊടുവിലത്തെ ഓഫിസിലെത്തി നിര്‍മാണ ജോലി തുടങ്ങി പൂര്‍ത്തീകരിക്കുമ്പോഴേയ്ക്കും ഒരുപക്ഷെ ടെന്‍ഡര്‍ വിളിച്ച കാലത്തെ തലമുറയുടെ അന്തരവന്‍മാര്‍ കല്ല്യാണം വിളിച്ചു തുടങ്ങുന്ന കാലമായിരിക്കും. ഇത്തരം ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ജനാധിപത്യത്തിന്റെ സവിശേഷതയെയും അതു പൊതുവില്‍ വ്യക്തികള്‍ക്കു നല്‍കുന്ന സമത്വബോധത്തെയും സ്വാതന്ത്ര്യബോധത്തെയും സുരക്ഷിതത്വത്തെയും പറ്റി ആശങ്കകള്‍ താരതമ്യേന ഏറെക്കുറവാണു ജനങ്ങള്‍ക്ക്.

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. അവിടെ നാം തെരഞ്ഞെടുത്തുവിടുന്ന രാഷ്ട്രീയ കേസരികള്‍ എന്തു പോക്കിരിത്തരം കാണിക്കുന്നുവെന്നതു വേറെ കാര്യം. കക്ഷി രാഷ്ട്രീയക്കാര്‍ സഭയില്‍ കരഞ്ഞാലും ഉടുമുണ്ടു പൊക്കിക്കാട്ടിയാലും തെറിവിളി നടത്തിയാലും കൊലവിളിച്ചാക്രോശിച്ചാലും പൊതുവില്‍ സ്പീക്കര്‍മാര്‍ നിഷ്പക്ഷത പുലര്‍ത്തുന്ന ശീലമുണ്ട് നിയമനിര്‍മാണ സഭകളില്‍. ഇന്ന പാര്‍ട്ടി എന്ന വ്യത്യാസം അക്കാര്യത്തില്‍ ഉണ്ടാവില്ല. ഇയാളായിരുന്നോ ഇന്ന പാര്‍ട്ടിയുടെ പഴയ ആ നേതാവെന്നു പോലും സ്പീക്കര്‍മാരെന്ന മര്യാദക്കാരെ കണ്ടാല്‍ തോന്നിപ്പോകുന്നതു സ്വാഭാവികം. കാര്‍ത്തികേയനും രാധാകൃഷ്ണനും തേറമ്പിലും വിജയകുമാറുമൊക്കെ ഇക്കാര്യത്തില്‍ തുല്യം തന്നെ.

സ്പീക്കര്‍ പദവി പോലെ സഭയുടെ അനിവാര്യമായ ഒന്നല്ല ചീഫ് വിപ്പ് പദവി. ശ്രീകോവിലുകളുടെ നടത്തിപ്പിനു സ്പീക്കര്‍ അനിവാര്യനാണ്. നടയടക്കാനും തുറക്കാനും അങ്ങേര്‍തന്നെ വേണം. നിയമം പാസാക്കാനും പണം ചെലവഴിക്കാന്‍ അനുമതി നല്‍കാനും ജനാധിപത്യശിങ്കങ്ങളെ നിയന്ത്രിക്കാനും എന്നുവേണ്ട നിയമനിര്‍മാണ സഭകളുടെ ദൈനംദിന കര്‍മങ്ങളുടെ കഞ്ഞിയിലുപ്പാണ് സ്പീക്കര്‍. എന്നാല്‍, അതല്ല ചീഫ് വിപ്പ്. അങ്ങേരില്ലെങ്കിലും ഒരു കുഴപ്പവുമില്ല. കാര്യങ്ങള്‍ നടക്കേണ്ടവയൊക്കെ ആളില്ലെങ്കിലും വഴിക്കു നടന്നോളും. എല്ലായ്‌പ്പോഴുമൊന്നും കേരളത്തില്‍ ചീഫ് വിപ്പ് ഉണ്ടായിട്ടില്ല. വല്ലപ്പോഴുമൊക്കെയേ ഉള്ളൂ. എന്നതുകൊണ്ട് ഇതൊരു അധികപ്പറ്റാണെന്ന് നമ്മള്‍ പറയുന്നില്ല. ഭരണപരമായ ഒരു കാര്യമല്ലേ, അത് അതിന്റെ വഴിക്കു നടന്നോട്ടെ എന്നേ എല്ലാവരും ചിന്തിച്ചിട്ടുള്ളൂ. ജനങ്ങള്‍ അധികപ്പറ്റാണെന്നു കരുതാത്ത ഒരു പദവി  അതിലിരിക്കുന്നയാള്‍ അധികപ്പറ്റാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയുടെ തത്സമയ വാര്‍ത്തകളാണു കേരളത്തില്‍ നാമിപ്പോള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. വളച്ചുകെട്ടില്ലാതെ ആദ്യമൊരു ഡയലോഗ് തട്ടാം: നാക്കിന് എല്ലില്ലെന്നു കരുതി, ക്യാമറകളില്‍ ചുവപ്പു ലൈറ്റ് തെളിയുമ്പോല്‍ വിഷവാ തുറന്നു ദുര്‍ഗന്ധംചീറ്റുന്ന പി.സി. ജോര്‍ജ് ഒരു കാര്യം മനസിലാക്കണം. മലയാളിയുടെ മാന്യതയുടെ മേല്‍ താങ്കള്‍ വയ്ക്കുന്ന ആ പുഷ്പചക്രമുണ്ടല്ലോ, അതിനി വേണ്ട. മിനി സ്‌ക്രീനുകളില്‍ അതാവര്‍ത്തിച്ചു കാണുമ്പോഴുള്ള രതിമൂര്‍ഛയാണു താങ്കളുടെ ആനന്ദമെങ്കില്‍ അതുപോലരഞ്ചോ ആറോ എണ്ണം ദിനേന ക്യാമറവച്ചു റെക്കോര്‍ഡ് ചെയ്‌തെടുക്കണം സര്‍. എന്നിട്ടതു വേണ്ടുവോളമെടുത്ത് രായ്ക്കുരാമാനം ഭോഗം ചെയ്യ്. സ്വന്തം മോന്ത ആവര്‍ത്തിച്ചു കാണാനുള്ള താങ്കളുടെ ആത്മരതി അങ്ങനെ പാരമ്യത പൂകട്ടെ. അല്ലാതെ പൊതുസമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തിനു മേല്‍ കാര്‍ക്കിച്ചുതുപ്പി വേണ്ട താങ്കളുടെ തേര്‍ഡ് റെയ്റ്റ് പബ്ലിസിറ്റി ഏര്‍പ്പാടുകള്‍. 

ടി.എന്‍. പ്രതാപന്‍ എന്നല്ല ആരും പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ, താങ്കളെക്കാള്‍ എത്രയോ ശരിയാണ് ആ മനുഷ്യന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ജാതിവിളിച്ച് ആക്ഷേപിച്ചു നിശബ്ദരാക്കുന്ന ഏര്‍പ്പാടു താങ്കള്‍ക്കു മുന്‍പേയുണ്ട്. അതങ്ങുപേക്ഷിച്ചാല്‍ നന്ന്. ഏതായാലും നെല്ലിയാമ്പതിയിലെ പാട്ടക്കാര്‍ക്കുവേണ്ടിയാണല്ലോ താങ്കളുടെ വെപ്രാളം. കരാര്‍ ലംഘിച്ചവരുടെ പാട്ടം നീട്ടേണ്ടന്നതു
സര്‍ക്കാര്‍ തീരുമാനമാണ്. താങ്കള്‍ ഏതൊന്നിന്റെ ചീഫ് വിപ്പായിരിക്കുന്നുവോ അതേ സര്‍ക്കാരിന്റെ തീരുമാനം. ആ തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതിനു പറ്റിയ വേദികളില്‍ പറയുക. കോട്ടയത്തെ പൂഞ്ഞാറ്റില്‍നിന്നു കേറിവന്നു നെല്ലിയാമ്പതിയില്‍ കളിക്കുകയും തൊട്ടടുത്ത നാട്ടികക്കാരന്‍ ഇതില്‍ ഇടപെടേണ്ടെന്നു പറയുകയും ചെയ്യുമ്പോള്‍ താങ്കളുടെ ഉദ്ദേശ്യശുദ്ധി നല്ലപോലെ ജനങ്ങള്‍ക്കു ബോധ്യമാവുന്നുണ്ട്.

പ്രതാപന്‍ ധീവര സമുദായക്കാരന്‍ ആയെങ്കില്‍ താങ്കള്‍ക്കെന്തു ചേതം? ഏതെങ്കിലും ജാതിക്കു മേന്‍മയോ താഴ്മയോ ഉള്ളതായി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ടോ..? അങ്ങനെയില്ലാത്ത ഒരുകാര്യം താങ്കളെപ്പോലെ ജമ്മിത്തം കുടികൊള്ളുന്ന മനസുകള്‍ക്കു തോന്നുന്നുവെങ്കില്‍, അത്തരമൊരു സമുദായത്തില്‍ ജനിക്കുന്നത് ആരെങ്കിലും സ്വയം തീരുമാനിച്ചിട്ടാണോ...? ജനം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണോ..? അങ്ങനെ തെരഞ്ഞെടുത്താല്‍ മറ്റൊരു പ്രശ്‌നങ്ങളിലും അവര്‍ ഇടപെടാന്‍ പാടില്ലേ..? ഇല്ലെന്നാണെങ്കില്‍ താങ്കള്‍ ഇക്കാലംവരെ ഉന്നയിച്ച വിഷയങ്ങളൊക്കെ സാമുദായിക പരിഗണന വച്ചായിരുന്നോ..? സെല്‍വരാജിനു രാജിവയ്ക്കാന്‍  പ്രേരണ നല്‍കിയത് ഒരു സാമുദായിക വിഷയം എന്ന നിലയ്ക്കാണോ..? ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന താങ്കളുടെ പ്രസ്താവനയിലെ സമുദായ താല്‍പ്പര്യം എന്തായിരുന്നു..? ഇങ്ങനെ ആവശ്യത്തിനും 99.9 ശതമാനം അനാവശ്യത്തിനും താങ്കള്‍ ഇടപെട്ട വിഷയങ്ങള്‍ ഒരുപാടുണ്ടല്ലോ അച്ചായാ. അതോരൊന്നുമെടുത്തു കീറിമുറിച്ചു ഞാന്‍ ചോദിക്കേണ്ടതില്ലല്ലോ, ബാക്കി കാര്യങ്ങള്‍ സ്വയമങ്ങു ചോദിക്കുമല്ലോ.


(ദു)രുപദേശം

മനുഷ്യന് അവന്റെ വിലനിലവാരത്തെപ്പറ്റി സ്വയമൊരു ബോധ്യമുണ്ടായിരിക്കണം. നാട്ടുകാര്‍ അക്കാര്യം
ഓര്‍മിപ്പിക്കേണ്ടി വരുന്നത് വല്ലാത്തൊരു പതനമാണ്. പീസി അക്കാര്യം ഇനിയെങ്കിലും ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. അസാധ്യമായ പ്രതികരണ ശേഷിയുള്ളവയാണു താങ്കളുടെ വായിലിരിക്കുന്ന ആ എല്ലില്ലാത്ത സാധനം. അതു വേണ്ടവിധമല്ല താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ താങ്കളോടു സഹതാപം തോന്നുന്നു. എല്ലില്ലാത്ത നാവുകൊണ്ടു നല്ലതു പറഞ്ഞു നട്ടെല്ലുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഇനിയെങ്കിലും താങ്കള്‍ക്കു സാധിക്കട്ടെ. നട്ടെല്ലില്‍ വെറും വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമായി ഒരു ചീഫ് വിപ്പിനെ ചുമക്കേണ്ട ഗതികേടു മലയാളികള്‍ക്കില്ല. വിപ്പ് എന്നാല്‍ ചാട്ടവാര്‍, ചമ്മട്ടി എന്നൊക്കെയാണര്‍ഥം. കൈയും കാലും പിടിച്ചുകെട്ടി പൊതുജനമധ്യത്തില്‍ ചമ്മട്ടിക്ക് അടിക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ദയവുചെയ്ത് അത്തരം കാഴ്ചകള്‍ക്കു പുനര്‍ജന്‍മം നല്‍കരുത്. പള്ളയുണ്ടെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തല്ലുകൊള്ളാന്‍ ഒരു സുഖവും കാണില്ല.