Tuesday 31 July 2012

നിഷ്‌കര്‍മ ജന്‍മനാ ശ്രീ:

-- പട്ടാളം ഭരിക്കട്ടെ സര്‍വകലാശാലകള്‍ --


 തമിഴ്‌നാട്ടിലെ ചില സര്‍വകലാശാലകളിലെ പേപ്പര്‍ വാല്വേഷനെപ്പറ്റി ചുമ്മാ പറയുന്നൊരു കഥയുണ്ട്. വാല്വേഷന്‍ നടത്തേണ്ട ഉദ്യോഗസ്ഥന്‍ പേപ്പറുകളെല്ലാം ഒന്നിച്ചെടുത്ത് ഓടിട്ട മേല്‍ക്കൂരയിലേക്ക് വലിച്ചെറിയും. ആദ്യം നിലത്തുവീണ പേപ്പറിന് ഒന്നാം റാങ്ക്. രണ്ടാം റാങ്കും മൂന്നാം റാങ്കും പിന്നാലെ. ഫസ്റ്റ് ക്ലാസും സെക്കന്‍ഡ് ക്ലാസും തീരുമാനിക്കുന്നത് ഇങ്ങനെത്തന്നെ. പേപ്പര്‍ ഓടില്‍ത്തന്നെ കുടുങ്ങിയവര്‍ തോറ്റു. അവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും പരീക്ഷയെഴുതാം...!. ഇതാണു തമാശയുടെ മേമ്പൊടി ചേര്‍ത്തു പറയുന്ന കഥ. ഇത്രത്തോളമില്ലെങ്കിലും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെയക്കെവരും പുറത്തുള്ള പല സര്‍വകലാശാലയുടെയും സ്ഥിതി.

ഒരനുഭവം പറയാം: മധുരൈ കാമരാജ് സര്‍വകലാശാലയില്‍ ഒരു പിജി കോഴ്‌സ് ചെയ്തു. കാമരാജും അണ്ണാമലയും മഡ്രാസ് യൂനിവേഴ്‌സിറ്റിയുമൊക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കും മലയാളികള്‍ക്കും പുഛമായിരിക്കാം. എന്നാല്‍, എല്ലാം നല്ല സ്റ്റാന്‍ഡേര്‍ഡ് യൂനിവേഴ്‌സിറ്റികളാണ് അവിടത്തുകാരുടെയും സര്‍ക്കാരിന്റെയും കണക്കില്‍. മാര്‍ക്കു നല്‍കാതെയും അനാവശ്യ വ്യവസ്ഥകള്‍വച്ചും കഷ്ടപ്പെടുത്തുന്നതിനാല്‍ ഒട്ടനവധി മലയാളികളുടെ ആശാകേന്ദ്രവുമാണ് ഇത്തരം സര്‍വകലാശാലകള്‍. എല്ലാം  ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികള്‍ ഉള്ളവ. നാക് അംഗീകാരവും യുജിസിയുടെ കോടികളുടെ ഫണ്ടിന്റെ ആനുകൂല്യങ്ങളും യഥേഷ്ടം. 

അത്തരത്തിലൊന്നില്‍ ഒരു പിജി കോഴ്‌സ് ചെയ്ത് പ്രാക്റ്റിക്കലും കഴിഞ്ഞ് കോഴ്‌സ് കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റും വാങ്ങി പരീക്ഷയെഴുതി ഒരു വര്‍ഷമായിട്ടും റിസല്‍ട്ടോ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ആഴ്ചയില്‍ അഞ്ചോ പത്തോ തവണ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതു മാത്രം മിച്ചം. കൂടെ പരീക്ഷയെഴുതിയ പലരുടെയും ഫലം മൂന്നു മാസംകൊണ്ടു വന്നിരുന്നു. ചിലരുടെ ചില പേപ്പര്‍ മാത്രം ഫലം വരാതായി. അത്തരക്കാര്‍ വിളിക്കുമ്പോഴൊക്കെ സര്‍വകലാശാല ഡിഡി അയച്ചുകൊണ്ടിരിക്കാന്‍ പറഞ്ഞു. അങ്ങനെ കുറെ ഡിഡി കുറെപ്പേര്‍ക്കു പോയിക്കിട്ടി. സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

ഞാന്‍ നേരിട്ട് കോഴിക്കോട്ടെ സ്റ്റഡി സെന്ററില്‍ചെന്ന് മുന്‍പടച്ച ഡിഡിയുടെ ഡീറ്റെയ്ല്‍സ് വാങ്ങി. ഹാള്‍ടിക്കറ്റും കോഴ്‌സ് കംപ്ലീഷനും മറ്റുമായി നേരിട്ടു മധുരയ്ക്കു വച്ചുപിടിച്ചു. തിരിഞ്ഞു മറിഞ്ഞ് ചുറ്റിത്തിരിഞ്ഞ് പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും മുട്ടി. ഫീസ് അടച്ചില്ലെന്ന സ്ഥിരം നമ്പര്‍ ചില സെക്ഷന്‍കാര്‍ പയറ്റിനോക്കിയെങ്കിലും കൈയിലെ ഡിഡി ഡീറ്റെയ്ല്‍സും ഹാള്‍ടിക്കറ്റും കാണിച്ച് അവരെ നിശബ്ദരാക്കി. ഒടുവില്‍ പരീക്ഷാ ഫലം നല്‍കുന്ന ഭാഗത്തെത്തി. രജിസ്റ്റര്‍ മറിച്ചുനോക്കിയപ്പോള്‍ ശരിയാണ്, എന്റെ മാത്രം മാര്‍ക്കില്ല. ഒടുവില്‍ എന്നോടയാള്‍ അല്‍പ്പനേരം പുറത്തിരിക്കാന്‍ പറഞ്ഞു. പുറത്തുനിന്ന ഞാന്‍ കൗതുകം കാരണം അകത്തേക്കൊന്ന് എത്തിനോക്കി. ക്ലര്‍ക്ക് നേരെ പോയതു മറ്റൊരു ക്ലര്‍ക്കിന്റെ അടുത്തേയ്ക്ക്. ഒരു ലഘുസംഭാഷണം നടത്തി ആള് ഞൊടിയിടകൊണ്ടു തിരിച്ചെത്തി. അയാളെത്തന്നെ നോക്കിയിരുന്ന എന്നെ വേഗം അടുത്തേക്കു വിളിച്ചു. എന്നിട്ടു റിസല്‍ട്ട് പ്രഖ്യാപിച്ചു, ഫലം വരാത്ത നാലു പേപ്പറിലും എനിക്ക് 50 മാര്‍ക്ക് വീതം.

ഞാന്‍ തര്‍ക്കിച്ചു, ഈ മാര്‍ക്ക് പോരെന്നു പറഞ്ഞു. ഞാന്‍ അത്രയൊക്കെയേ എഴുതിയുള്ളൂവെന്നായി ക്ലര്‍ക്ക്. അതു നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നു ഞാന്‍. അതുകൊണ്ടാണ് റിസല്‍ട്ട് ഇങ്ങനെയെന്ന് ക്ലര്‍ക്ക്. റിസല്‍ട്ട് നിങ്ങള്‍ ഇപ്പോള്‍ മറ്റേയാളോട് ആലോചിച്ച് എഴുതിച്ചേര്‍ത്തത് കണ്ടെന്നു ഞാന്‍. ഇതു മൂന്നു ഘട്ടത്തിലുള്ള വാല്വേഷനു ശേഷം വന്ന റിസല്‍ട്ടാണെന്നു ക്ലര്‍ക്ക്. അമ്മാതിരി വേലയൊന്നും എന്റടുത്ത് ഇറക്കണ്ട, എല്ലാം നേരില്‍ക്കണ്ടുവെന്നു ഞാന്‍. അങ്ങനെയൊന്നും ഇവിടെ പതിവില്ല, താന്‍ നിസഹായനെന്നു ക്ലര്‍ക്ക്. തര്‍ക്കിച്ചും താണും കേണും വണങ്ങിയും പത്തിരുപതു മിനിറ്റു പോയതല്ലാതെ മാര്‍ക്ക് കൂട്ടിക്കിട്ടിയില്ല. ഒടുവില്‍ ഞാന്‍ പിന്‍വാങ്ങി. പിന്നീടാണറിഞ്ഞത്, ഇവിടത്തെ സ്ഥിരമായ പണമിടപാടും ക്രമക്കേടും കാരണം മുകളില്‍ ക്യാമറ വച്ചിട്ടുണ്ട്. അതാണ് ആള്‍ക്കിത്ര മര്യാദ..! ഇല്ലെങ്കില്‍ പണ്ടെപ്പഴേ പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കിന് കോംപ്രമൈസ് ആക്കിയേനേ...!! ഏതായാലും പാസ് മാര്‍ക്ക് 50 ആണല്ലോ. പേപ്പര്‍ മിസായതിന് അവര്‍ അങ്ങനെ എന്നെ പാസാക്കിവിട്ട് കോംപന്‍സേറ്റ് ചെയ്തു. അവരും ഹാപ്പി, ഞാനും ഹാപ്പി.

ഇതു പുറത്തെ സര്‍വകലാശാലയുടെ സ്ഥിതിയെങ്കില്‍ കേരളത്തിലേ കേളീകേട്ട സര്‍വകലാവല്ലഭരുടെ സ്ഥിതിയെന്ത്..? ഞങ്ങള്‍ മാത്രം ഓകെ, മറ്റെല്ലാം മോശമെന്നു ധരിച്ചുവശായ അക്കാദമിക ബുജികളെ തീറ്റിപ്പോറ്റുന്ന മലയാളത്തിലെ സ്വന്തം സര്‍വകലാശാലകളുടെ കാര്യങ്ങള്‍ പരമദയനീയം. പുറമെ, മേല്‍ക്കൂരയില്‍ പേപ്പറിടുന്നതു തമാശക്കഥയെങ്കില്‍ ഇവിടെ ചപ്പുചവറുകള്‍ക്കിടയില്‍ ഉത്തരപ്പേപ്പറുകള്‍ പശു തിന്നുന്നത് യാഥാര്‍ഥ്യം മാത്രം. അവിടെ കണ്ണുംപൂട്ടി എഴുതിയാല്‍ പരീക്ഷ പാസാവുമെന്നതു പരിഹാസമെങ്കില്‍ ഇവിടെ മെനക്കെട്ടിരുന്നു പഠിച്ചെഴുതി ഫലം കാത്തിരുന്നാലും ഒരു കൂഞ്ഞുംകാണില്ല. സമയത്തു ഫലമോ ഇല്ല, ഗുണമോ ശൂന്യം. എല്ലാം ഉദ്യോഗസ്ഥ ദൈവങ്ങള്‍ കനിഞ്ഞെങ്കില്‍ മാത്രം.


ഷെയിം ഓണ്‍ യൂ..... 'കാലി'ക്കറ്റ് സ്റ്റുഡന്റ്‌സ്

മാര്‍ക്ക് ലിസ്റ്റും ഗ്രേഡ് കാര്‍ഡും സമയത്തിനു കിട്ടാതെ, കിട്ടിയതില്‍ത്തന്നെ അബദ്ധങ്ങള്‍ കുത്തിനിറച്ചതു കാരണം അഡ്മിഷന്‍ കേന്ദ്രത്തില്‍വച്ചു ചമ്മിച്ചൂളി ഇറങ്ങിപ്പോന്ന കുറെ കുട്ടികളുടെ കഥയാണ് കാലിക്കറ്റിന്റെ ഒടുവിലത്തെ ലീലാവിലാസങ്ങളില്‍ ഒന്ന്. കുട്ടികളെല്ലാം മിടുക്കര്‍തന്നെ. അഖിലേന്ത്യാ തലത്തില്‍ കേന്ദ്രീയ സര്‍വകലാശാലകളിലേക്കു നടന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത് റാങ്ക് പട്ടികയില്‍ ഇടംനേടിയവര്‍. പാവം, ഇന്റര്‍വ്യൂ കാര്‍ഡ് കൈപ്പറ്റിയപ്പോഴും പക്ഷെ കുഞ്ഞുങ്ങളുടെ റിസല്‍ട്ടു വന്നിരുന്നില്ല. എങ്കില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ഗ്രെയ്ഡ് കാര്‍ഡ് വാങ്ങിവരൂ എന്നായി യൂനിവേഴ്‌സിറ്റികള്‍. അതു നല്‍കാന്‍ നിയമമില്ലെന്നു കാലിക്കറ്റ്. ഒടുവില്‍ ബഹളംവച്ചപ്പോള്‍ ചിലര്‍ക്കു നല്‍കി. നല്‍കിയ കാര്‍ഡുകളിലെ ഗ്രെയ്ഡുകള്‍ ബഹുരസം. 'എ' ഗ്രെയ്ഡും 'ബി' ഗ്രെയ്ഡും നല്ല ചൊങ്കന്‍ അക്ഷരത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പക്ഷെ, ഗ്രെയ്ഡിന് മാര്‍ക്കെത്ര കൂട്ടണമെന്ന് എവിടെയുമില്ല. ശതമാനം കാണാന്‍ ഒരു വകുപ്പുമില്ല. അല്‍പ്പദിവസത്തിനകം കുഞ്ഞുങ്ങളുടെ റിസല്‍ട്ട് പുറത്തുവിട്ട് കാലിക്കറ്റ് മഹാസംഭവം സൃഷ്ടിച്ചു. ഒറിജിനല്‍ ഗ്രേഡ് കാര്‍ഡും കൊടുത്തു. പുതിയ കാര്‍ഡാവട്ടെ അബദ്ധങ്ങളുടെ നവഘോഷയാത്ര. പഴയതിലും പുതിയതിലും മാര്‍ക്കുകള്‍ വ്യത്യസ്തം. ഗ്രെയ്ഡിന്റെ മാര്‍ക്കറിയാന്‍ വകുപ്പില്ല.


ആശയക്കുഴപ്പവും അന്തംവിട്ടുനില്‍പ്പും തുടര്‍ക്കഥയായപ്പോള്‍ അലീഗഡ് സര്‍വകലാശാല വിധി പറഞ്ഞു- കാലിക്കറ്റിന്റെ കാര്‍ഡുമായി വന്ന 14 പേര്‍ക്കും പോകാം. അപമാനവും അവസര നഷ്ടവുമായി അടുത്ത വണ്ടിക്കുതന്നെ പിള്ളാര്‍ നാട്ടിലേക്ക്. അതിലും മുന്നേ കുറെപ്പേര്‍ പലയിടങ്ങളില്‍നിന്നായി മടങ്ങിവന്നു നാട്ടില്‍ ഇരിപ്പുറപ്പിച്ചതുകൊണ്ടു പക്ഷെ അധികം നാണംകെടേണ്ടിവന്നില്ല.
എല്ലാം കണ്ടുനില്‍ക്കുന്ന പൊതുജനം ചോദിക്കുന്നു- കോടികള്‍ പൊട്ടിച്ച് കുറെയെണ്ണത്തിനെ നമ്മുടെ ചെലവില്‍ തീറ്റിപ്പോറ്റേണ്ടതിന്റെ കാര്യമെന്ത്...? ശമ്പളം വാങ്ങാനും സംഘടന വളര്‍ത്താനും ആനുകൂല്യങ്ങള്‍ ചോദിക്കാനും മാത്രമൊരു കൂട്ടര്‍ നാട്ടില്‍ ആവശ്യമുണ്ടോ..? സകലത്തിനെയും തൂത്തെറിഞ്ഞ് നിലംകഴുകി വൃത്തിയാക്കി മറ്റാര്‍ക്കെങ്കിലുമായി ഒരു പാല്‍കാച്ചല്‍ ചടങ്ങുനടത്തിയാലെന്താ...? പറ്റുമെങ്കില്‍ പട്ടാളംതന്നെ ഭരിക്കട്ടെ സര്‍വകലാശാലകള്‍. ഒരുത്തന്റെയും ഒരടവും വേവരുത്. എല്ലാം നേരാംവണ്ണമൊന്നു ചലിക്കട്ടെ. എന്നിട്ടു വേണമെങ്കില്‍ കുടിയിരുത്താം വീണ്ടുമീ പരാദങ്ങളെ. എന്താ, ഒന്നു പരീക്ഷിക്കുന്നോ മിസ്റ്റര്‍ അബ്ദുറബ്ബ്.

Tuesday 24 July 2012

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം.....

കവാടത്തില്‍ത്തന്നെ ഒരു പരദേശിയെ പരിചയപ്പെട്ടു വേണം ജന്തുശാസ്ത്ര മ്യൂസിയത്തിന്റെ അകത്തുകടക്കാന്‍. ആഫ്രിക്കന്‍ മുഷുവാണു കക്ഷി. ആളെ ലൈവായിത്തന്നെ കാണാം. നമ്മുടെ നാട്ടിലെ പാവങ്ങളെ പിടിച്ചുതിന്നുന്ന ഈ 'ഭീകരന്‍' പക്ഷെ ഒറ്റയ്ക്കല്ല.  അണ്ടിക്കള്ളിയെന്ന നമ്മുടെ നാടന്‍ ഇനമാണു കൂട്ട്. എല്ലാവരെയും വിഴുങ്ങുന്ന മുഷുവിന് അണ്ടിക്കള്ളിയോടു സ്‌നേഹം. ഉപദ്രവിക്കില്ല. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ പശ്ചിമഘട്ട മേഖലാ റീജ്യനല്‍ സെന്ററിലെ ജന്തുശാസ്ത്ര മ്യൂസിയത്തിലെ ആദ്യ ഇനമാണ് ഈ ആഫ്രിക്കന്‍ മുഷുവും അതിന്റെ അണ്ടിക്കള്ളി സൗഹൃദവും. സുവോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കീഴിലാണു സ്ഥാപനം.
നാടന്‍ മത്സ്യസമ്പത്തു നശിപ്പിച്ചു വിലസുന്ന ആഫ്രിക്കന്‍ മുഷുവിനെ അക്വാറിയത്തില്‍ ഇട്ടശേഷം വ്യത്യസ്ത മത്സ്യങ്ങളെ കൂടെയിട്ടു പരീക്ഷിക്കുകയായിരുന്നു ഇവിടെയുള്ളവര്‍. അണ്ടിക്കള്ളിയൊഴികെ മറ്റെല്ലാത്തിനെയും മുഷു വിഴുങ്ങി. അങ്ങനെ പുതിയൊരു പാഠം അവര്‍ പ്രായോഗികമായി പഠിച്ചു- ആഫ്രിക്കന്‍ മുഷു 'നടക്കും മത്സ്യം'  എന്നറിയപ്പെടുന്ന അണ്ടിക്കള്ളിയെ (അനാബസ്) വിഴുങ്ങില്ല. പഠിച്ച കാര്യം നാട്ടുകാര്‍ക്കായി പറഞ്ഞുകൊടുക്കുന്നു മ്യൂസിയം അധികൃതര്‍. ഒപ്പം ഒരു ലഘുവിവരണവും- അതിവേഗം വളരുന്ന കൂട്ടത്തില്‍ പെട്ടവയാണ് ആഫ്രിക്കന്‍ മുഷുകള്‍. അഞ്ച് സെന്റി മീറ്ററില്‍്യൂിന്ന് ഒരാളോളം വലുപ്പത്തിലേക്കുവരെ വളരും. മാസങ്ങള്‍ക്കു മുന്‍പു ബംഗ്ലാദേശില്‍ ഒരു കുട്ടിയെ ആഫ്രിക്കന്‍ മുഷു ഭക്ഷിച്ചതു വാര്‍ത്തയായിരുന്നു. വെയ്സ്റ്റുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. കൗതുകത്തിനു വേണ്ടിയായിരുന്നു ആഫ്രിക്കയില്‍നിന്ന് ഇവയെ നമ്മുടെ നാട്ടില്‍ കുളങ്ങളില്‍ ഇട്ടു വളര്‍ത്തിയത്. കുളങ്ങളിലെ മറ്റു മീനുകള്‍ക്ക് ഇവയുണ്ടെങ്കില്‍ ജീവിതമില്ല. മഴക്കാലത്തു കുളങ്ങള്‍ നിറഞ്ഞപ്പോള്‍ ഇവ തോടുകളിലേക്കു പരന്നു. പിന്നീടു പുഴകളിലേക്കും. നാടന്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനാല്‍ ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു നമ്മുടെ സര്‍ക്കാര്‍. എങ്കിലും വെയ്സ്റ്റ് തിന്നു തീര്‍ക്കാന്‍വേണ്ടി വളര്‍ത്തുന്നവരുണ്ട്. അക്വേറിയത്തില്‍ കൗതുകത്തിനു വളര്‍ത്തുന്നവരും. തോടുകളിലും കുളങ്ങളിലും ഇവയുടെ സാന്നിധ്യം ഇപ്പോഴും ഭീഷണിയായി തുടരുന്നു.....


ഭൂമിശാസ്ത്രം

ഗുജറാത്തിലെ തപ്തി മുതല്‍ തമിഴ്്യൂാട്ടിലെ കന്യാകുമാരി വരെ 1600 കിലോ മീറ്റര്‍ നീണ്ടുകിടക്കുന്നതാണു പശ്ചിമഘട്ട വനമേഖല. 1,60,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണം. ആറു സംസ്ഥാനങ്ങളില്‍ നീണ്ടുകിടക്കുന്ന ലോകത്തെ അപൂര്‍വ ജൈവസമ്പത്തുകളുടെ കലവറ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരള എന്നിവയാണു പശ്ചിമഘട്ടത്തിന്റെ പരിധിയില്‍. 1600 കിലോ മീറ്റര്‍ നീണ്ട വനമേഖലയ്ക്കു വിടവു വരുന്നതു പാലക്കാട്ട് മാത്രം. 25-40 കിലോ മീറ്ററാണു വിടവ്. പിന്നെ കൊല്ലത്തെ ആര്യങ്കാവിലും ഗോവയിലും ഒരു കിലോ മീറ്റര്‍ ചുവടെവരുന്ന നരിയ വിടവുമുണ്ട്. 1,11,583 തരം ജീവികള്‍ ഇവിടം വസിക്കുന്നുവെന്നാണു കരുതുന്നത്.


മ്യൂസിയത്തിലെ വൈവിധ്യം 

ജീവികളെ സ്റ്റഫ് ചെയ്തതിനൊപ്പം അധ്യാപകനായ സത്യന്‍ മേപ്പയ്യൂര്‍ വരച്ച 72 ജൈവവൈവിധ്യ ചിത്രങ്ങളും അവയുടെ വിശദീകരണങ്ങളും അടങ്ങുന്നതാണു മ്യൂസിയം. തൂക്കണാംകുരുവിയുടെയും തുന്നാരന്റെയും മഞ്ഞത്തേന്‍കുരുവിയുടെയും കൂടുകള്‍ മരത്തില്‍ തൂക്കിയിരിക്കുന്നു. ചാരമണല്‍ കോഴി, കാളിക്കാട തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്.
നക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിക്കുന്ന 2,000 മുതല്‍ 3,000 വരെ വിലമതിക്കുന്ന ഞണ്ടുകള്‍, 2-3 കിലോ തൂക്കംവരുന്ന കിലോയ്ക്ക് 1,000 രൂപ വിലമതിക്കുന്ന പച്ചഞണ്ട് തുടങ്ങിയവയുണ്ട്. വിലയേറിയ ചിറ്റക്കൊഞ്ചന്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. ഒരു ലക്ഷദ്വീപ് സ്വദേശിയില്‍നിന്നു ലഭിച്ചവയാണ് ഇപ്പറഞ്ഞവയൊക്കെ. മലപ്പുറത്തെ കൂട്ടായി കടപ്പുറത്തുനിന്ന് ലഭിച്ച കൊമ്പന്‍ സ്രാവിന്റ  കൊമ്പ് പ്രദര്‍ശനത്തിനുണ്ട്. ഈര്‍ച്ചവാള്‍ പോലത്തെ കൊമ്പിന്റെ ഇരുവശത്തുംകൂടി പല്ലുകള്‍ 32. നീളം ഒരു മീറ്ററില്‍ ഏറെ.


ശലഭവൈവിധ്യം

 പശ്ചിമഘട്ടത്തിലാകെ ഉള്ളത് 332 ഇനം ശലഭങ്ങള്‍. ഇതില്‍ 30 എണ്ണം ഇന്ത്യയില്‍ മാത്രമുള്ളവ. ശലഭ സുന്ദരികളുടെ കൂട്ടത്തില്‍പെട്ടവയാണു ബുദ്ധ പീകോക്. അന്താരാഷ്ട്ര വിപണിയില്‍ വില 60-70 ഡോളര്‍. നിലമ്പൂര്‍ കാടുകളില്‍നിന്നു വിദേശത്തേക്കു കടത്തുന്നതില്‍ ഏറ്റവും കൂടുതല്‍ ഈയിനം ശലഭങ്ങള്‍. രാജ്യത്തെ ഏറ്റവും വലുതാണു ഗരുഡ ശലഭം. ചിറകളവു മാത്രം 19 സെന്റിമീറ്റര്‍. 25 സെന്റിമീറ്റര്‍ ചിറകളവുള്ളവയാണ് ക്വീന്‍ അലക്‌സാന്‍ഡ്രിയ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 200 ഡോളറോളം വില. മലബാറിലെ താരമാണു മലബാര്‍ ട്രീം നിംഫ് അഥവാ വനദേവത. ഇവയെല്ലാറ്റിനെയും സൂചിയില്‍ കുത്തി നാഫ്‌ത്തെലിനും പാരാഡൈക്ലോറോ ബെന്‍സിനും ഒഴിച്ചു നിര്‍ത്തി ചില്ലിട്ടു പൂട്ടിയിരിക്കുന്നു മ്യൂസിയത്തില്‍.
ഓണത്തുമ്പിയും കുഴിയാനത്തുമ്പിയും ഉള്‍പ്പെടെ 200ഓളം തുമ്പികളുണ്ട് പശ്ചിമഘട്ടത്തില്‍. സ്വര്‍ണാഭരണങ്ങള്‍ക്കു മോഡി കൂട്ടാന്‍ ഉപയോഗിക്കുന്ന തിളങ്ങുന്ന വണ്ടുകളുണ്ട്. ജുവല്‍ ബീറ്റ്ല്‍സ് എന്നാണിവ അറിയിപ്പെടുന്നത്. ചിലന്തികള്‍ 150ഓളം. കടുവാചിലന്തിയെ മ്യൂസിയത്തില്‍ എത്തിച്ചത് കല്ലായിയിലെ മരവ്യാപാര മേഖലയില്‍നിന്ന്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്. ചിലര്‍ ഇവയെ വളര്‍ത്തുന്നു. മറ്റു ചിലര്‍ അലങ്കാരത്തിനായി അലമാരയില്‍ ചില്ലിട്ടുവയ്ക്കുന്നു.


ചെങ്കണിയാന്‍ അഥവാ മിസ് കേരള

 മീനുകള്‍ 300ഓളം. ഇവയില്‍ 40 ശതമാനം ഇന്ത്യയുടെ തനത് ഇനങ്ങള്‍. സിങ്കപ്പൂരില്‍ മീന്‍ മേളയില്‍ താരമായിരുന്ന ചെങ്കണിയാന്‍ മ്യൂസിയത്തിലുണ്ട്. സിങ്കപ്പൂര്‍ മേളയ്ക്കു ശേഷം ആള് പേരൊന്നു മാറി. ഇപ്പൊ മിസ് കേരളയാണ്. ജോഡിക്കു 3,000 രൂപയോളം വിലയുണ്ട് ഇവയ്ക്ക്. വില്‍പ്പനക്കാര്‍ ആദിവാസികളോട് അഞ്ചു രൂപയ്ക്കാണ് വാങ്ങുകയെന്നു മാത്രം.
തവളകള്‍ ആകെയുള്ളത് 180 ഇനം. ഭൂമിക്കടിയില്‍ സുഖവാസമാക്കിയ പ്രാകൃത ഇനം പാതാളത്തവളയുടെ ചിത്രമുണ്ട്. മുട്ടയിടാന്‍ മാത്രം പുറത്തെത്തുന്ന ഇവയ്ക്ക് ആമത്തവളയെന്നും പേരുണ്ട്. നിലത്തിട്ടാല്‍ ഉടന്‍ കുഴിച്ചു മണ്ണിനടിയില്‍ പോകുന്നതാണു രീതി.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക പക്ഷികളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതിനു പ്രത്യേക സംവിധാനമുണ്ട്. ഒപ്പം പശ്ചിമഘട്ടത്തിലെ ജീവികളുടെ ഇനം തിരിച്ചുള്ള ഒരു ലഘുവിവരണവും: ഉരഗങ്ങള്‍ ആകെ 70 എണ്ണം. പക്ഷികള്‍ 508. ഇതില്‍ 10 എണ്ണം തനത് ഇനം. പശ്ചിമഘട്ടത്തിലെ ആകെ കക്കകളില്‍ 75 ശതമാനം തനത് ഇനങ്ങള്‍. തവളകളില്‍ 84 ശതമാനവും ഉരഗങ്ങളില്‍ 62ഉം മത്സ്യങ്ങളില്‍ 35ഉം പക്ഷികളില്‍ മൂന്നു ശതമാനവും ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നവ. ഈ ജൈവസമ്പത്തിലേക്കു വെളിച്ചം വീശുന്നതാണു ജൈവശാസ്ത്ര മ്യൂസിയം. സംസ്ഥാനത്തെ ഏക പശ്ചിമഘട്ട മേഖലാകേന്ദ്രം കൂടിയാണു കോഴിക്കോട്ടേത്.