Saturday 15 September 2012

പാലത്തില്‍ കോണിവച്ചു കയറുന്നവര്‍



ചിത്രത്തില്‍ കോണി കയറിവരുന്നത് ആരെന്നു ശ്രദ്ധിച്ചല്ലോ. മുന്‍മുഖ്യമന്ത്രി സിഎച്ചിന്റെ പൊന്നോമന പുത്രന്‍ സാക്ഷാല്‍ ശ്രീമാന്‍ എം.കെ. മുനീര്‍. മന്ത്രിപുംഗവനാകയാല്‍ വേണ്ടത്രയും അതിലേറെയും പരിവാരങ്ങളുണ്ട് കൂടെ. സെക്യൂരിറ്റിയും പൊലീസും പാര്‍ട്ടിക്കാരും നാട്ടുകാരും അല്ലാത്തവരുമെല്ലാമുണ്ട്. വിളിച്ചുവരുത്തിയ ചിരിയാണെങ്കിലും സുസ്‌മേരവദനന്‍ ആളു മൊഞ്ചന്‍തന്നെ. കയറിവരുന്നത് എങ്ങോട്ടെന്നല്ലേ ഇനി അറിയേണ്ടത്. പറയാം.

ഇതാണ് കോതിപാലം. കൃത്യം 14 വര്‍ഷം മുന്‍പ്, ഒന്നുകൂടി കൃത്യമാക്കിയാല്‍, കോണിച്ചിഹ്നത്തില്‍തന്നെ മത്സരിച്ചു ജയിച്ച ശ്രീമാന്‍ പി.കെ.കെ. ബാവ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണിപൂര്‍ത്തിയായ കോഴിക്കോട് കടപ്പുറത്തെ കോതിപാലം. അങ്ങിങ്ങ് അറ്റുതോറ്റുകിടക്കുന്ന തീരദേശപാതയെ കല്ലായിപ്പുഴയുടെ അക്കരെയിക്കരെ കടത്തേണ്ട ബലവത്തായ കണ്ണി. കോഴിക്കോട് നഗരത്തിലെ നീര്‍ച്ചുഴിക്കുരുക്കു നിവര്‍ത്തേണ്ട ബദല്‍ മാര്‍ഗങ്ങളിലൊന്ന്. ഒരു വ്യാഴവട്ടത്തിനും പിന്നെയുമൊരു രണ്ടുവര്‍ഷത്തിനും മുന്‍പു പണിപൂര്‍ത്തിയായ ആ പാലത്തിലാണ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ ഇപ്പോഴും കോണിവച്ചു കയറുന്നത്. ഒരുപക്ഷെ, കണ്ടെയ്‌നറുകള്‍ക്കും പോകാന്‍ പാകത്തില്‍ വലുപ്പമുള്ള കോണ്‍ക്രീറ്റ് പാലത്തില്‍ ഇരുമ്പുകോണിവച്ചു കയറുന്ന ലോകത്തിലെത്തന്നെ ഏക പ്രദേശം..!!

അപ്പൊ, ഇതൊക്കെയാണു കോതിപാലം. പാലത്തിലേക്കു കയറാന്‍ അപ്രോച്ച് റോഡ് ഇപ്പഴും ഇല്ലെന്നതാണു പ്രശ്‌നം. ഉണ്ടാക്കാന്‍ ആളുകള്‍ക്കു താല്‍പ്പര്യമില്ല എന്നതാണു വാസ്തവം. എന്നല്ല, അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ അവര്‍ സമ്മതിക്കില്ല എന്നു പറഞ്ഞാല്‍ അതാണു കൂടുതല്‍ ശരി. എന്തെങ്കിലും പറഞ്ഞു കലമ്പാന്‍ മിടുക്കരാണു നമ്മുടെ കോതി പ്രദേശത്തുകാര്‍. കുടിയൊഴിപ്പിക്കലിന്റെ പേരു പറഞ്ഞു ബഹളംവയ്ക്കും. ജെസിബി നെഞ്ചത്തുകൂടി കയറ്റിയിറക്കേണ്ടിവരുമെന്നു പറഞ്ഞു പുരുഷന്‍മാര്‍ ഭീഷണിപ്പെടുത്തും. ഞാനും മക്കളും കടലില്‍ ചാടിച്ചാകുമെന്ന് ഉള്ളിക്കണ്ണീരൊഴുക്കി ഉമ്മമാര്‍ ഉരുവിടും. എല്ലാം കേട്ടുകഴിയുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലംവിടും. അമ്മാതിരിയൊരു പോക്കാണ് മുകളിലെ ചിത്രത്തില്‍. ഏറ്റവുമൊടുവില്‍ പാലത്തിലേക്ക് ഒരു താല്‍ക്കാലിക മണ്‍പാത ഒരുക്കുന്നതിനു തുടക്കം കുറിക്കാന്‍ എത്തിയതാണു മന്ത്രിപുംഗവരും സംഘവും. അവരെയാണു നാട്ടുകാര്‍ വിരട്ടിവിട്ടത്. അതിന്റെ ക്ഷോഭത്തില്‍ വേദിവിട്ടിറങ്ങി പാലം കയറി മടങ്ങുകയാണു മന്ത്രി. അതിനിടെ ക്യാമറ കണ്ടപ്പോള്‍ വരുത്തിയ കൃത്രിമ പുഞ്ചിരിയാണു മുഖത്ത്. അത് ഒപ്പിയെടുക്കുകയായിരുന്നു ഫോട്ടോഗ്രഫറുടെ മുന്നിലെ വിഷയം. അതിനാലാണു പാലം ഫോട്ടോയില്‍ വരാതിരുന്നത്. പാലത്തിന്റെ ഫോട്ടൊ താഴെ-


കുടിയൊഴിപ്പിക്കല്‍ അഥവാ കടിയൊഴിപ്പിക്കല്‍

യഥാര്‍ഥത്തില്‍ കുടിയൊഴിപ്പിക്കല്‍ ഒരു വിഷയംതന്നെയല്ലേ...? ആണ്. കട്ടായം. തര്‍ക്കമേയില്ല. സ്വന്തം വീടും കിടപ്പാടവും നഷ്ടപ്പെടുന്നത് വലിയ വിഷയം തന്നെ. അതിനു തക്കതായ നഷ്ടപരിഹാരം ലഭിച്ചേ പറ്റൂ. അതു നല്‍കുകതന്നെ വേണം. എന്നാല്‍, നഷ്ടപരിഹാരം നല്‍കിയാലും ഒഴിയില്ലെന്നാണെങ്കിലോ..? അപ്പോള്‍ വിഷയം മറ്റൊന്നാണ്. ചെയ്യുന്നത് സമൂഹത്തോടു മൊത്തത്തിലുള്ള അപരാധമാവും. പൊതുനന്‍മയുടെ കാര്യത്തില്‍ വ്യക്തികളുടെ ചെറിയ അസൗകര്യങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുകതന്നെ വേണം. ഇല്ലെങ്കില്‍ നാടിന്റെ നില പരുങ്ങും. പണ്ടുകാലത്തുള്ളവര്‍ അങ്ങനെ ചിന്തിച്ചതുകൊണ്ടു മാത്രമാണ് ഇന്നീ കാണുന്ന റോഡും പാലവും ഗതാഗത സൗകര്യങ്ങളുമെല്ലാം ഉണ്ടായത്. അവരും നമ്മളെപ്പോലെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആയിരുന്നെങ്കില്‍ ഞാനും നിങ്ങളും കേരളത്തിലെ റോഡുകളില്‍ 10 കിലോ മീറ്റര്‍ താണ്ടാന്‍ പതിനാലു മണിക്കൂറെടുത്തേനെ..!

കോതിയുള്‍പ്പെടെ പല കുടിയൊഴിപ്പിക്കല്‍ വിരുദ്ധ, പദ്ധതി വിരുദ്ധ സമരങ്ങളുടെയും കാര്യം ബഹുരസം. എന്റെ വീട് ഇതില്‍പ്പെടേണ്ട, അപ്പുറത്തെ വീട് ഉള്‍ക്കൊള്ളിച്ച് അലൈന്‍മെന്റ് മാറ്റിവരച്ചോളൂ എന്നാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിച്ച പരാതികളെന്ന് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു. കോതിയിലെ കുടിയൊഴിപ്പിക്കലിലുമുണ്ട് ഇത്തരം ചില തമാശകള്‍. കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നേരത്തെ വാങ്ങിയവര്‍ എതിര്‍പ്പുകാരുടെ കൂട്ടത്തിലുണ്ട്. പുറമ്പോക്കില്‍ യാതൊരു രേഖയുമില്ലാതെ താമസിച്ചിട്ടും കോര്‍പ്പറേഷന്‍ കനിവു കാണിച്ചു പുതിയൊരു വീട്ടിലാക്കി രേഖ നല്‍കിയിട്ടു വീണ്ടും സമരത്തിനു വരുന്നവരുണ്ട്. കോര്‍പ്പറേഷന്റെ ഭൂമി നഷ്ടപരിഹാരമായി വാങ്ങിയശേഷം, കുടിയൊഴിയേണ്ടിയിരുന്ന വീട് വാടകയ്ക്ക് കൊടുത്ത് അതിന്റെ ആദായം പറ്റുന്നവരുണ്ട്. വാടക നിലച്ചുപോകരുതെന്ന നിര്‍ബന്ധത്താല്‍ ജെസിബി തടയാന്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഇക്കൂട്ടര്‍ നിലയുറപ്പിക്കാറുണ്ട്. സ്വാഭാവികമായും വാടകവീട്ടിലെ താമസക്കാരും മോശമാക്കാറില്ല. ഒഴിയണമെങ്കില്‍ അവര്‍ക്കും വീടും സ്ഥലവും നല്‍കണമെന്നതാണ് അവരുടെ ശാഠ്യം. ഇങ്ങനെ പല കോലക്കാരാണു കോതിയിലെ ജെസിബി വിരുദ്ധര്‍. കോതിയില്‍നിന്നു വളരെയൊന്നും വ്യത്യസ്തമല്ല മറ്റു സമരങ്ങളും. ഇത്തരം കോപ്രായങ്ങള്‍ക്കു വാര്‍ത്താപ്രാധാന്യവും കുറെപ്പേരുടെയെങ്കിലും പിന്തുണയും ലഭിക്കുന്നു എന്നതാണു കേരളത്തിലെ സമകാലീന ദുരന്തം. പ്രൊജക്‌റ്റോഫോബിയ എന്ന പുതിയൊരുതരം മാനസികരോഗം കേരളത്തില്‍ അതിവേഗം പടര്‍ന്നു പന്തലിക്കുന്നു.

സമ്പന്നം ഈ സമരനിഘണ്ടു

എന്താണ് യഥാര്‍ഥത്തില്‍ നമ്മുടെ വികസനപദ്ധതികള്‍ക്കു സംഭവിക്കുന്നത്..? ആരാണു പ്രശ്‌നക്കാര്‍..? എല്ലാം ഒരുപാടു ചര്‍ച്ച ചെയ്തതുതന്നെ. എന്തിനും  ഭരണാധികാരികളെ മാത്രം പഴിച്ചു ശീലിച്ചൊരു ജനവിഭാഗമാണു നമ്മളെന്നതില്‍ വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഇവിടെ ഭരണകൂടം മാത്രമാണോ പ്രശ്‌നം..? അല്ലേയല്ല. പ്രശ്‌നക്കാര്‍ നമ്മുടെ മനോഭാവംതന്നെയാണ്. എന്തു പുതിയതിനെയും എതിര്‍ക്കുന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ശൈലി. അതിനു നമുക്കു നമ്മുടെതായ വിചിത്രമായ ചില ന്യായങ്ങളും അതിനെ പിന്താങ്ങുന്ന പദാവലികളുമുണ്ട്‌. ആഗോള അജണ്ട, സാമ്രാജ്യത്വ ദാസ്യവേല, മനുഷ്യാവകാശ ലംഘനം, കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതല്‍, കുത്തകകളുടെ ചെരിപ്പു നക്കല്‍, വന്‍കിടക്കാര്‍ക്കു മുന്നില്‍ മുട്ടിലിഴയല്‍... ഇങ്ങനെ ഒരു നിഘണ്ടു തയ്യാറാക്കാന്‍ മാത്രം വാക്കുകളും പ്രയോഗങ്ങളും പരന്നു കിടക്കുന്നു യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പാകത്തില്‍. അവ വേണ്ടുവോളം നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കും. ഒടുക്കം ശരിയും തെറ്റും തിരിയാതാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് നാട്ടുകാരെ തെരുവിലിറക്കി അടിമുടി പദ്ധതികളെ തകര്‍ക്കും. ഇതാണിപ്പോള്‍ കേരളത്തിലെ പൊതുവായ രീതി. ഉദാഹരണം എത്രവേണമെങ്കിലുമുണ്ട്. ഇതാ ഒരെണ്ണം താഴെ.

കനലെരിഞ്ഞ കിനാലൂര്‍

പണ്ട് സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ എടുത്തിട്ടതാണ് കോഴിക്കോട് കിനാലൂരിലെ വ്യവസായ കേന്ദ്രത്തിനുള്ള ഭൂമി. വ്യവസായവും പദ്ധതികളും വരണമെങ്കില്‍ റോഡും വൈദ്യുതിയും വെള്ളവുമൊക്കെ വേണം. അതില്ലാത്തിടത്തോളം ആരും വരില്ല. ഇതൊന്നും ആര്‍ക്കും അറിയാത്തതാണെന്നു കരുതാന്‍ വഴിയില്ല.

ഏകര്‍കണക്കു ഭൂമിയുടെ ഈ പുരനിറഞ്ഞുള്ള നില്‍പ്പു കണ്ടാണു മുന്‍ വ്യവസായമന്ത്രി എളമരം കരീം ചില പദ്ധതികളുമായി ഇറങ്ങിത്തിരിച്ചത്. അതിലേക്കായി നല്ലൊരു റോഡു വിഭാവനം ചെയ്തു. അതിനു സര്‍വേ നടത്തി. അപ്പോഴേയ്ക്കുമിറങ്ങി പുതിയ ചില പരിസ്ഥിതിസ്‌നേഹികള്‍. പതിവു പദാവലികള്‍ പ്രസംഗങ്ങളില്‍ നിറഞ്ഞൊഴുകി. റോഡ് 100 മീറ്റര്‍ വീതിയിലാണെന്നു പ്രചരിപ്പിച്ചു. നൂറായാലും ഒരു കുഴപ്പവമില്ല. എന്നാല്‍, അതു കേവലം 30 മീറ്ററില്‍ താഴെയാണ് ഉദ്ദേശിച്ചത് എന്നതിന് അക്കാലത്തെ രേഖകള്‍ സാക്ഷി. റോഡില്‍ കയറാന്‍ നാട്ടുകാര്‍ക്കു പാസ് വേണമെന്നായിരുന്നു മറ്റൊരു പ്രചാരണം. റോഡ് മീറ്ററുകള്‍ ഉയരത്തില്‍ വിലങ്ങനെ കിടക്കുമെന്നതിനാല്‍ മഴക്കാലത്തു വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ നാടാകെ വെള്ളം കുടിച്ചു ചാകുമെന്നും പ്രചരിപ്പിച്ചു. ഇതെല്ലാം ഏറ്റുപിടിക്കാന്‍ ചില കടലാസ് സംഘടനകളും പത്രത്തില്‍ പേരടിച്ചു വരുന്നതിന് ഇതിനെക്കാള്‍ ചുളുവില്‍ മാര്‍ഗമില്ലെന്നു നന്നായറിയുന്ന ചിലരും കൂട്ടിനുണ്ടായി. പിന്നീടുണ്ടായതല്ലാം എല്ലാവര്‍ക്കും അറിയാമല്ലോ.

യഥാര്‍ഥത്തില്‍ കിനാലൂരില്‍ നല്‍കിയതിനെക്കാള്‍ മികച്ച പാക്കേജ് ആര്‍ക്കെ്ങ്കിലും നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്കിപ്പോഴും സംശയംതന്നെയാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയായിരുന്നു ഓഫറുകളില്‍ ഒന്ന്. ഇവര്‍ക്ക് റോഡരികില്‍ അഞ്ചു സെന്റ് സ്ഥലവും. ഇതിന്റെ മൂല്യം എത്രവരുമെന്ന് ഊഹിക്കാമല്ലോ. കുടിയൊഴിയുന്ന കുടുംബത്തിലെ ഒരംഗത്തിന് ആളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കിനാലൂരിലെ വ്യവസായ സംരംഭത്തില്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇതില്‍ക്കൂടുതല്‍ എന്ത് ഓഫറാണ് നമ്മുടേതുപോലുള്ള ഒരു രാജ്യത്തെ സര്‍ക്കാരിന് മുന്നോട്ടുവയ്ക്കാന്‍ കഴിയുകയെന്ന് എത്ര ആലോചിച്ചിട്ടും എനിക്കന്ന് പിടികിട്ടിയില്ല. ഇപ്പഴും കിട്ടിയിട്ടില്ല, കേട്ടോ.

എന്നാല്‍, ഇതിലൊന്നു മാത്രമായിരുന്നില്ല വഴിപാടു സമരത്തിനു കൊടിയുയര്‍ത്തിയവരുടെ താല്‍പ്പര്യം. അവര്‍ നാട്ടുകാരില്‍ ചിലരെ സംഘടിപ്പിച്ചു മാര്‍ച്ചു ചെയ്തു. ചിലരെ എന്നിവിടെ പറയുന്നതു ബോധപൂര്‍വം തന്നെ. കാരണം, അന്ന് സര്‍വേയ്ക്കു വന്നപ്പോള്‍ അളക്കാന്‍ ഉദ്ദേശിച്ച മൂന്നു കിലോമീറ്റര്‍ പ്രദേശത്തെ 84ഓളം വീടുകളില്‍ 50ലേറെപ്പേര്‍ ഭൂമി വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നു എന്നതാണു വാസ്തവം. അവര്‍ അക്കാര്യം സമ്മതിച്ചതുമാണ്. അങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടട്ടെ എന്നാണ് അവരൊക്കെ ആഗ്രഹിച്ചത്. സമ്മതപത്രം ഒപ്പിടാന്‍ അന്നേരം തയ്യാറാവാത്തവര്‍ ശാശ്വതമായി ഈ പദ്ധതിക്ക് എതിരായിരുന്നു എന്നും കരുതരുത്. വരട്ടെ, നോക്കാം എന്നതായിരുന്നു അവരുടെയും നിലപാട്. പക്ഷെ, നാടിന്റെ പൊതുവായ ആ ആവശ്യം കീഴ്‌മേല്‍ മറിക്കപ്പെട്ടു. അതിന്റെ സംഘാടകര്‍ ഏതാനും നാട്ടുകാരെയും മറുനാട്ടുകാരെയും കൂട്ടി കിനാലൂരിലേക്കു മാര്‍ച്ചു ചെയ്തു. സമരക്കാര്‍ പൊലീസിനു മേല്‍ ചാണകമൊഴിച്ചു. കേരളാ പൊലീസില്‍ അഭിമാനബോധം ഇപ്പഴും അവശേഷിക്കുന്നതിനാലാവണം അവര്‍ അന്നു വേണ്ടവിധം കൈകാര്യം ചെയ്തുവിട്ടു. പിന്നീടുണ്ടായതെല്ലാം ചരിത്രം.

ഇതാ വീണ്ടും.. 

തീര്‍ന്നിട്ടില്ല നമ്മുടെ വികസന ശകുനങ്ങള്‍. അത് അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എമേര്‍ജിങ് കേരളയ്ക്കു പിന്നിലെ പുകില്‍ നമ്മളെല്ലാം കണ്ടു. അതിരപ്പിള്ളി പദ്ധതിക്ക് അനുമതിക്കായി എത്രകാലമായി ചൊറിയും കൊത്തിയിരിക്കുന്നു കേരളത്തിലെ ഇരുമുന്നണികളും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അതിരപ്പിള്ളിയെ ഇനിയും തൊടാന്‍ വിട്ടിട്ടില്ല. പാത്രക്കടവും സൈലന്റ് വാലിയുമൊക്കെ അങ്ങനെത്തന്നെ. ഏതു പദ്ധതി തുടങ്ങാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എന്‍ഒസി വേണമെന്നര്‍ഥം. പരിസ്ഥിതി നിയമങ്ങള്‍ വേറെയുമുണ്ട്. ഇവയുടെയൊക്കെ ഉള്ളില്‍നിന്നു മാത്രമേ ഏതു പദ്ധതികളും തുടങ്ങാനൊക്കൂ. അനുമതി സംഘടിപ്പിക്കാന്‍ ആരെങ്കിലും കുറക്കുവഴികള്‍ തേടുന്നുണ്ടോ എന്നു മാത്രം ശ്രദ്ധിച്ചാല്‍ മതി നാട്ടിനൊരു ഗുണവുമില്ലാതെ വാചകമടിയില്‍ ജീവിക്കുന്ന ഈ സംഘടനാഡസനുകളൊക്കെ. അങ്ങനെയെങ്കില്‍ അതായിരിക്കും അവര്‍ ഈ നാടിനോടു ചെയ്യുന്ന ഏറ്റവും വലിയ സല്‍ക്കര്‍മം. അതെങ്ങനാ, അപ്പൊ നാടു നന്നായിപ്പോവുമല്ലോ, ല്ലേ.


വാല്‍ക്കഷണം..

ഏറ്റവുമൊടുവില്‍ കഴിഞ്ഞ 12ന് (സെപ്റ്റംബര്‍ 12) കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ ഒരു മാര്‍ച്ച് നടന്നിരിക്കുന്നു. അതിവേഗ റെയ്ല്‍ ഇടനാഴി ഉപേക്ഷിക്കണമെന്നാണ് ആവശ്യം. അത് ആളുകളെ കുടിയൊഴിപ്പിക്കുമത്രെ..!! ഇവിടെ ആളുകള്‍ക്ക് എങ്ങോട്ടും പോകണ്ട, വീടുണ്ടാക്കി പായവിരിച്ച്‌
കിടന്നുറങ്ങിയാല്‍ മാത്രം മതിയെന്നാണോ ഇവരുടെയൊക്കെ ധാരണ, എന്തോ. പ്രിയപ്പെട്ട അല്‍ഖ്വയ്ദക്കാരേ... നിങ്ങളാണ് അമേരിക്കയിലെ വേള്‍്ഡ ട്രേഡ് സെന്റര്‍ സെപ്റ്റംബര്‍ 11നു ബോംബിട്ടു തകര്‍ത്തതെന്നൊരു പൊതുസംസാരമുണ്ട്. റെയ്ല്‍ ഇടനാഴിക്കെതിരെ സമരം ചെയ്തവര്‍ തെരഞ്ഞെടുത്തത് അതേ ആക്രമണത്തിന്റെ വാര്‍ഷിക സുദിനമഹാമഹത്തിന്റെ പിറ്റേന്നാളാണ്. അടുത്ത വാര്‍ഷികത്തിലെങ്കിലും അതുപോലൊരു ബോംബ് ഇവറ്റകളുടെയൊക്കെ തലമണ്ടയില്‍ വര്‍ഷിക്കാന്‍ പാകത്തില്‍ കെട്ടിയൊരുക്കി വെക്കണേ... എന്നിട്ടു പിറ്റേന്നാള്‍ ലവലേശം കൈവിറക്കാതെ അതീ സമരകോമാളികളുടെ മൂര്‍ധാവില്‍
വര്‍ഷിക്കാനും കനിവുണ്ടാകണേ...!!

15 comments:

  1. ധാര്‍മിക രോഷം മനസിലാവും, എന്നാലും പാവപെട്ട നാട്ടുകാരുടെ നാട്ടുകാരുടെ തലയില്‍ ബോബിടനാന്‍ പറഞ്ഞത് കുറെ കടന്നുപോയില്ലേ.
    ഒരു കാര്യം മനസിലാക്കുക, ലോകത്ത്‌ ഒരു കുടിയിറക്കലും നീതിപൂര്‍വം നടന്നിട്ടില്ല. പിന്നെ വ്യക്തി അല്ല സമൂഹം ആണ് വലുത് എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഏറെക്കുറെ യോജിക്കുന്നു...

    ReplyDelete
  4. it seems, Muneer went there with a good intention. but your 'Mullani' pricks him, that too in his butt! in fact, he deserves it for some other reasons, but not for this Kothi episode.

    ReplyDelete
    Replies
    1. മുള്ളാണി19 September 2012 at 08:12

      ഉള്ളതു പറയാല്ലോ, ഈ കമന്റ് വായിക്കാന്‍ ഞാന്‍ രണ്ടു തവണ ഡിക്ഷനറി നോക്കി, കേട്ടോ. ഏതായാലും അര്‍ഥം പിടികിട്ടി. മുനീറിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണു കരുതുന്നത്. അദ്ദേഹം അവിടെ വന്നു, മടങ്ങി എന്നൊക്കെയല്ലേ ഉള്ളൂ. വിമര്‍ശിച്ചിട്ടില്ല.

      Delete
  5. നമുക്ക് വികസനം വേണം. എന്നാല്‍ വികസ ആഭാസം വേണോ എന്നും ചിന്തിക്കണം. ഈ അതിവേഗ തിരുവനന്തപുരം - മംഗലാപുരം റെയ്ല്‍ കോറിഡോര്‍ അത്രയക്ക് ആവശ്യമാണോ. ഇതിലെ യാത്രക്കാര്‍ക്കു മംഗാലാപുരം, കരിപ്പൂര്‍, വരാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏതാണ്ട് ഇതേചാര്‍ജില്‍ യാത്രചെയ്യരുതോ.

    പിറന്ന വീടുമായുള്ള മാനസികബന്ധത്തെ പണമുപയോഗിച്ച് അളക്കാന്‍ ആകുമോ, കുറച്ചുപേരുടെ കാര്യത്തിലെങ്കിലും ...

    ReplyDelete
  6. ഈ പറയപ്പെട്ട പാതകള്‍ കടന്നുപോകുന്നിടത്തൊന്നുമല്ല
    എന്‍.പി. ശക്കീറിന്‍െറ വീട്....
    ആയിരുന്നെങ്കില്‍ ടിയാന്‍ ഇപ്പോള്‍ ആ കൊടിപിടിച്ചവരുടെ
    കൂടെ കെട്ടിപ്പിടിച്ചും തൊണ്ടകീറിയും ഇരിപ്പുണ്ടായേനെ...

    ഒഴിപ്പിച്ച വീടിന്‍െറ മാര്‍ക്കറ്റ് മൂല്യത്തില്‍
    എവിടെയാണ് ഹേ കേരളത്തില്‍ നഷ്ടപരിഹാരം കൊടുത്തിട്ടുള്ളത്....

    ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടും പുരയിടവും
    നഷ്ടമാകുന്നവര്‍ക്ക് ‘പൊന്നുംവില’ എന്ന പേരില്‍
    കൊടുക്കുന്ന നക്കാപ്പിച്ചയുടെ പേരാണ്
    നഷ്ടപരിഹാരം എന്നത്....

    കേരളത്തില്‍ എത്രപേര്‍ ഗോള്‍ഫ് കളിക്കുന്നുണ്ട് എന്നറിയില്ല;
    പക്ഷേ, നെടുമ്പാശ്ശേരിയിലെ പാടം നികത്തി
    പാവങ്ങളെ പറഞ്ഞുവിട്ട് പിടിച്ചെടുത്ത ഭൂമിയില്‍ ഇപ്പോള്‍ ഗോള്‍ഫ് ക്ളബ്ബ്
    ഉയരുന്നു....

    വാഗമണിലെ പുല്‍മേടുകള്‍ തകര്‍ത്ത്
    അവിടെയും ഗോള്‍ഫ് ക്ളബ്ബ് വരുത്താന്‍ പോകുന്നു....
    വന്‍തോതില്‍ കുടിവെള്ളം പാഴാക്കിക്കളയുന്ന
    ഗോള്‍ഫ് ക്ളബ്ബുകള്‍ക്കെതിരെ അമേരിക്കയിലും
    ബ്രിട്ടനിലും ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോഴാ
    ശക്കീറിനെപ്പോലുള്ളവര്‍ പാവങ്ങളുടെ കീശ കീറാനിറങ്ങുന്നത്്...

    കേരളത്തിന്‍െറ ഭൂപ്രകൃതിയും പ്രത്യേക സാഹചര്യവും
    കണ്ടറിഞ്ഞ് അതിനിണങ്ങുന്ന എത്രയോ പദ്ധതികള്‍
    നടപ്പാക്കാമായിരുന്നിട്ടും അതിലൊന്നുപോലുമില്ലായിരുന്നു
    എമര്‍ജിംഗ് കേരളയില്‍ എന്നുകൂടി ഓര്‍ക്കുക...

    ReplyDelete
    Replies
    1. മുള്ളാണി21 September 2012 at 03:56

      പോസ്റ്റ് ഒരിക്കല്‍കൂടി ശരിവയ്ക്കുന്നു ഈ കമന്റ്.

      Delete
  7. പാലം ഉണ്ടാക്കിയ ശേഷമാണല്ലേ അപ്പ്രോച് റോഡിനെക്കുറിച്ച് ചിന്തിച്ചത്! അതേതായാലും നന്നായി.

    ReplyDelete
  8. തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ പദ്ധതികൾ പാസാക്കിയാൽ ഉണ്ടാകുന്ന പ്രശ്നം ആണു ഇതു തറക്കല്ലിടലും ഉൽഖാടനവും ജോറായി നടത്തും എന്നിട്ടേ പിന്നെ ജനോപകാരപ്രദമോ അല്ലയോ എന്നു ചിന്തിക്കൂ “കാട്ടിലെ തടി തേവരുടെ ആന എന്ന ശൈലി കൂടി ആകുംബോൾ എത്ര പണം മുടക്കിതായാലും അതിന്റെ നിസാര ഭാഗം തുക മാത്രം മതി എങ്കിലും ഒരാളും അതിനു തുനിയുകയില്ല കാരണം വർഷങ്ങൾക്കു ശേഷം വീണ്ടും കുറച്ചു വോട്ടു വിളയുന്ന ഒരു ക്രുഷി ആയി തു മാറിയേക്കം എന്ന പ്രതീക്ഷ തന്നെ അതിനു കാരനം”

    ReplyDelete
  9. ധാര്‍മിക രോഷം മനസിലാവും എന്നാലും പാവപെട്ട നാട്ടുകാരുടെ തലയില്‍ ബോബിടന്‍ പറഞ്ഞത് കുറെ കടന്നുപോയില്ലേ.

    ReplyDelete