Monday 13 August 2012

സുശീല്‍, ഒളിംപിക് അസോസിയേഷനെ ഒന്നു മാന്താമോ..?

.. കായിക മാമാങ്കം കഴിഞ്ഞു. വളയക്കൊടികള്‍ താണു. ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം. ആറു മെഡലുകള്‍. രണ്ടെണ്ണം വെള്ളി, നാല് ഓട്. നമ്മുടെ ജനസംഖ്യ 125 കോടി. നൂറു കോടിയിലേറ ഖണ്ഡങ്ങളില്‍നിന്നുയര്‍ന്ന പ്രാര്‍ഥനകളും ആഗ്രഹങ്ങളും സുശീലിനു മുന്നില്‍ എതിരാളിയെ മലര്‍ത്തിവീഴ്ത്തിയില്ല. തൊട്ടടുത്ത ചൈനയില്‍ ജനസംഖ്യനമ്മളെക്കാള്‍ അല്‍പ്പം മാത്രമേറെ. അവര്‍ നേടിയ മെഡലുകള്‍ മൊത്തം 87. ഉസൈന്‍ ബോള്‍ട്ടിന്റെ സ്വന്തം ജമൈക്കയില്‍ ജനസംഖ്യ 28 ലക്ഷം. നേടിയ സ്വര്‍ണങ്ങളുടെ എണ്ണം നാല്. താരതമ്യപ്പെടുത്താന്‍ നിന്നാല്‍ അന്തംവിടാന്‍ മാത്രം കണക്കുകള്‍ ഏറെ. എവിടെയാണു പ്രശ്‌നം..? സുഹൃത്ത് ശിവദാസിനൊപ്പം ഒളിംപ്യന്‍ അശ്വിനി നാച്ചപ്പയുമായി കഴിഞ്ഞ ജൂണ്‍ 23നു നടത്തിയ കൂടിക്കാഴ്ച ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അഭിമുഖത്തിലേക്കു സ്വാഗതം.  


അശ്വമേധത്തിനൊരുങ്ങി അശ്വിനി

പ്രതിഭാദാരിദ്ര്യമുള്ള ഇന്ത്യന്‍ കായിക മേഖലയില്‍ പൊടുന്നനെ ഉദിച്ചുയര്‍ന്ന താരകം. അശ്വനി നാച്ചപ്പ. 80കളില്‍ അന്താരാഷ്ട്ര കായിക മേളകളില്‍ ഇന്ത്യയുടെ മിന്നല്‍പ്പിണര്‍. 84ല്‍ നേപ്പാളില്‍ നടന്ന സാഫ് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ രണ്ടു വെള്ളി മെഡല്‍. 86ല്‍ ബംഗ്ലാദേശിലും സാഫില്‍ രണ്ടു വെള്ളിമെഡല്‍. 88ല്‍ പാകിസ്ഥാനില്‍വച്ചു മൂന്നു സ്വര്‍ണ മെഡല്‍. ഇതേ വര്‍ഷംതന്നെ സിയോളില്‍ ഒളിംപിക്‌സില്‍ പ്രാതിനിധ്യം. 86ലെ സൗത്ത് കൊറിയന്‍ ഏഷ്യന്‍ ഗെയിംസിലും 90ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിലും 4*100 മീറ്റര്‍ റിലേയില്‍ വെള്ളി. 87ല്‍ റോമിലെ ലോക ചാംപ്യന്‍ഷിപ്പില്‍ 4*400 റിലേയിലും 91ല്‍ ടോക്യോയില്‍ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ടീമംഗം. 90ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യത്തിന്റെ ആദരം.
മത്സരങ്ങളോടു വിട പറഞ്ഞപ്പോള്‍ ചെന്നു കയറിയതു സിനിമയില്‍. നായികയായും സഹനടിയായും വേഷങ്ങള്‍. സ്വന്തം പേരില്‍ത്തന്നെ ആദ്യ സിനിമകള്‍. അശ്വിനി, അശ്വിനി ഇന്‍സ്‌പെക്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ തെലുങ്കു ചലച്ചിത്രമേഖലയില്‍ തിളങ്ങി. സിനിമയോടും വിടപറഞ്ഞ് ഒടുവില്‍ കായിക മേഖലയില്‍ത്തന്നെ മുഴുസമയം. ഇന്ത്യന്‍ കായികമേഖലയുടെ കുതിച്ചുചാട്ടം സ്വപ്‌നംകണ്ടു നടക്കുന്നു ഇപ്പോഴും.


ഇപ്പോള്‍ കോഴിക്കോട്ട്...?

ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഉദ്ഘാടനത്തിന് എത്തിയതാണ് അശ്വിനി നാച്ചപ്പ. അശ്വിനി തനിച്ചല്ല. മുന്‍താരങ്ങളായ റീത്ത് എബ്രഹാം, വന്ദന റാവു, വന്ദന ഷാന്‍ബാഗ് തുടങ്ങിയ പ്രമുഖരുമുണ്ട് കൂടെ. ഇവര്‍ക്കൊപ്പം മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവുവുമുണ്ട്. കേരള ചാപ്റ്റര്‍ രൂപീകരണം കഴിഞ്ഞ ദിവസം കോഴിക്കോട് അസ്മ ടവറില്‍ നടന്നു.
ഹോക്കി താരം പര്‍ഗത് സിങാണ് അഖിലേന്ത്യാ പ്രസിഡന്റ്. മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവു കണ്‍വീനര്‍. അശ്വനി നാച്ചപ്പ (വൈസ് പ്രസിഡന്റ്), റീത്ത് എബ്രഹാം (ജോ. കണ്‍വീനര്‍), വന്ദന റാവു (ട്രഷറര്‍) തുടങ്ങിയവര്‍ മറ്റു ഭാരവാഹികള്‍.


ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ

നീണ്ട 40 വര്‍ഷത്തോളമായി ഒരു രാഷ്ട്രീയക്കാരനാണ് ഇന്ത്യന്‍ അമ്പെയ്ത്തു സംഘടനയുടെ പ്രസിഡന്റ് - വിജയ് കുമാര്‍ മല്‍ഹോത്ര. (കമന്റ് : വെറുതെയല്ല ഇന്ത്യന്‍ ടീം ലണ്ടനില്‍ വില്ലുകുലച്ച്, അമ്പു തുലച്ചു മടങ്ങിയത്) ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ന്‍ ദാസ് മുന്‍ഷി 30 വര്‍ഷത്തോളമായി ഇതേ സ്ഥാനത്തുതന്നെ. (ഫുട്‌ബോളില്‍ കുറെക്കാലമായി നല്ല ഡബ്ബര്‍പന്തുപോലത്തെ പൂജ്യമാണല്ലോ നമ്മുടെ സമ്പാദ്യം). അത്‌ലറ്റിക്‌സായാലും ജിംനാസിറ്റിക്‌സായാലും മറ്റൊന്നല്ല സ്ഥിതി. എങ്ങും രാഷ്ട്രീയം മാത്രം. കുറെപ്പേര്‍ കുടുംബസ്വത്തായും കുത്തകയായും കൈകാര്യം ചെയ്യുകയാണു സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ. പിന്നെങ്ങനെ നമുക്കൊരു നല്ല ടീമിനെ വാര്‍ത്തെടുക്കാനാവും...? അന്താരാഷ്ട്ര കായികമേളകളില്‍ രാജ്യത്തിന്റെ യശസുയര്‍ത്താനാവും...? പെയ്‌സും ഭൂപതിയും തമ്മില്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍പോലും ടെന്നിസ് അസോസിയേഷനു സാധിച്ചില്ലല്ലോ. ഫലത്തില്‍ നമുക്കൊരു മികച്ച താരജോഡിയുടെ ഒളിംപിക്‌സ് മെഡല്‍ സാധ്യതയാണു തകര്‍ന്നുപോകുന്നത്. (ഇരുവരും രണ്ടു വലിയ മത്തങ്ങയുംകൊണ്ടു കളംവിട്ടതിനു കഴിഞ്ഞയാഴ്ച ലോകംസാക്ഷി). ഇതുപോലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ നമുക്ക് അസോസിയേഷനുകള്‍ - ചോദ്യശരങ്ങള്‍ ഉയര്‍ത്തുകയാണ് അശ്വിനി നാച്ചപ്പ.

രാഷ്ട്രീയക്കാര്‍ കായിക സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, കായിക മേഖലയെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണു ചിലരുടെ പെരുമാറ്റം. ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ വര്‍ഷങ്ങളോളം അവര്‍ നേതൃനിരയില്‍ തുടരുന്നു. കായികമേഖലയുടെ മികവിന് അവര്‍ ഒന്നും ചെയ്യുന്നില്ല. പദവിയെ അലങ്കാരമായി മാത്രം ഉപയോഗപ്പെടുത്തുകയും അഴിമതി നടത്തുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് എതിരെയാണ് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനം. രാജ്യത്തെ കായിക മേഖലയില്‍ സംഘടനാതലത്തിലും ഭരണത്തിലും കായികതാരങ്ങള്‍ക്കും വിദഗ്ധര്‍ക്കും വ്യക്തമായ പ്രാതിനിധ്യം വേണം. ഇതാണു പ്രധാന ആവശ്യം. ഇതിനു ബഹുജനാഭിപ്രായം സ്വരൂപിക്കുകയും സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയുമാണു ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ലക്ഷ്യം.

  • വന്ദന റാവു, റീത്ത് അബ്രഹാം, എം.പി. ശിവദാസ്, അശ്വിനി നാച്ചപ്പ, ഞാന്‍, വന്ദന ഷാന്‍ബാഗ്.

കായികംതന്നെ ജീവിതം

കുഡഗില്‍ ജനിച്ച് കോല്‍ക്കത്തയില്‍ വളര്‍ന്ന് ബംഗളൂരുവില്‍ പഠിച്ച് അന്താരാഷ്ട്ര കായിക മേളകളില്‍ രാജ്യത്തിനുവേണ്ടി കുതിച്ചോടിയ ഒളിംപ്യന്‍ അശ്വിനി നാച്ചപ്പ. ട്രാക്കിനോടു വിടപറഞ്ഞിട്ടും ഇടയ്ക്കു സിനിമയില്‍ തിളങ്ങിയിട്ടും കായികമേഖലയെ കൈവിടാത്ത സംഘാടക. കാഠിന്യമേറിയതായിരുന്നു അശ്വിനിയുടെ കുട്ടിക്കാലം. ഇല്ലായ്മയുടെ നിഴലില്‍ പഠനകാലം. പ്രതിബന്ധങ്ങളെല്ലാം മറികടന്നത് ഇച്ഛാശക്തിയില്‍. തുടര്‍ച്ചയായി കടുത്ത പരിശീലനം. രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടുക മാത്രമായിരുന്നു ലക്ഷ്യം. ഒടുവില്‍ സ്വപ്ന സാക്ഷാത്കാരം. ധാരാളം മെഡലുകള്‍. കാലം പ്രായത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ട്രാക്കില്‍ നിന്നു പിന്‍മാറ്റം. പക്ഷെ, കായിക മേഖലയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു അശ്വിനി. അങ്ങനെ സ്വന്തമായി കുഡഗില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങി. ഏഴു വര്‍ഷം മുന്‍പായിരുന്നു അത്. കറുമ്പയ്യ അക്കാഡമി ഒഫ് ലേണിങ് സ്‌പോര്‍ട്‌സ്. 20 കുട്ടികളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഇവിടെ 600 പേര്‍. അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ഇവര്‍ കായികമേഖലയുടെ ബാലപാഠങ്ങളും അഭ്യസിക്കുന്നു. ദേശീയതാരങ്ങള്‍ പലതിനും സ്ഥാപനം ഇതിനകം ജന്‍മം നല്‍കി. ഭര്‍ത്താവ് ദത്ത കറുമ്പയ്യയും മക്കള്‍ അനീഷയും ദിപാലിയും കൂട്ടിനുണ്ട്.

3 comments:

  1. Ashaane kalakki... but one mistake. Indian Football fedration president is Praful Pattel. Not Munshi...

    All d best...

    ReplyDelete